Wednesday, November 18, 2009

കുമരകം ചാട്ടത്തിനു വെറും മൂന്നു ഡോളര്‍!

2009 നവംബര്‍ 17 ചൊവ്വാഴ്ചത്തെ മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സെഡ്. എം. മൂഴൂര്‍ എന്നയാളുടെ ലേഖനത്തിന്റെ പകര്‍പ്പ്:
           അമേരിക്കയിലെ ഫ്ലോറിഡയില്‍ 1992 -ല്‍ പരിചയപ്പെട്ട റീത്ത എന്ന പെണ്‍കുട്ടിയുടെ വലിയ മോഹമായിരുന്നു ഇന്ത്യയില്‍ വരിക എന്നത്. ഒരുപാട് കാര്യങ്ങള്‍ ഇന്ത്യയെക്കുറിച്ച് അവള്‍ ചോദിച്ചു. ഇന്ത്യക്കാരെയും സംസ്കാരത്തെയും കുറിച്ച് ഏറെ മതിപ്പുള്ള അവള്‍ക്ക് ഓരോരോ കാരണങ്ങളാല്‍ യാത്ര നീട്ടിവയ്ക്കേണ്ടി വന്നു. 
       ഈയിടെ അവള്‍ക്ക് ഇന്ത്യയില്‍ വരാന്‍ ഭാഗ്യമുണ്ടായി. അന്നവള്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നെങ്കില്‍‍, ഇപ്പോള്‍ വന്നിരിക്കുന്നത് ഭര്‍ത്താവ് സ്റ്റീവും രണ്ടു കുട്ടികളും ഒരുമിച്ചാണ്. മൂത്ത കുട്ടി നാലര വയസ്സുള്ള കെവിന്‍.  കിന്റര്‍ഗാര്‍ട്ടനില്‍    പഠിക്കുന്നു. ഇളയ കുട്ടി മാഗിക്ക് മൂന്നുവയസ്സേയുള്ളൂ. പ്ലേ സ്കൂള്‍ ബിരുദത്തിനു ചേര്‍ത്തു കഴിഞ്ഞു. 
          ഹൌസ് ബോട്ട് യാത്രയും കോക്കനട്ട്  ലഗൂണ്‍ ഭക്ഷണവും അവര്‍ക്ക് ഇഷ്ടമാകുമെന്ന്  കരുതിയാണു   കുമരകത്തിന് പോയത്. വാജ്പേയിയും കെന്നഡിപുത്രനുമൊക്കെ താമസിച്ചു കുമരകം വിശ്വപ്രസിദ്ധമായിട്ടുണ്ടല്ലോ. 
       ബോട്ടുയാത്രയും പക്ഷിസങ്കേതസന്ദര്‍ശനവും അതിഥികള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. കുട്ടികളും സന്തുഷ്ടരാണ്. 
          മടക്കയാത്ര കുമരകം - കോട്ടയം റൂട്ടിലാണ്‌. ടാക്സിക്കാറില്‍ ഞാന്‍ വഴികാട്ടിയായി കാറിന്റെ മുന്നിലിരുന്നു. 
          കിടങ്ങുകള്‍ പോലുള്ള കുഴികളാല്‍ അലംകൃതമാണ് റോഡ്‌. കാര്‍ ചാടിവീഴുന്നത് ഒരു കുഴിയില്‍ നിന്ന് മറ്റൊന്നിലേക്ക്. ഓരോ കുഴിയിലും കുത്തനെ വീണ് ഇളകിയാടും. അതു കഴിഞ്ഞാണ് രണ്ടാമത്തെ കുതിപ്പ്. അത് അതിനേക്കാള്‍ വലിയ കുഴിയിലേക്ക്. 
            സരസനായ ഡ്രൈവര്‍ എന്നോട് പറഞ്ഞു: 'പ്ലേറ്റ് ഒടിയാതെ ഞാന്‍ നോക്കുന്നുണ്ട്. നട്ടെല്ലിന്റെ ബെയറിങ് സൂക്ഷിക്കണം എന്ന് ഇംഗ്ലീഷുകാരോട്  ഒന്ന് പറയണേ.'
           പിന്‍സീറ്റില്‍ ആഹ്ലാദമാണ്‌. മൂന്നുവയസ്സുകാരി മാഗി കാര്‍ ഓരോ കുഴിയില്‍ വീഴുമ്പോഴും മതിമറന്നു ഠേ, ഠേ  എന്ന് ഉറക്കെ ശബ്ദിക്കുന്നുണ്ട്.  കിന്റര്‍ഗാര്‍ട്ടന്‍കാരന്‍ കെവിന്‍ കുറച്ചുകൂടി സീരിയസ്സാണ്. സംഖ്യ എണ്ണാന്‍ അവനറിയാം. ഓരോ കുഴിയില്‍ കാറ് ചാടുമ്പോഴും വണ്‍‍, ടു, ത്രീ, ഫോര്‍ എന്ന് അവന്‍ ഉറക്കെ എണ്ണുന്നു. 
           പാലമെത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കാറിന്റെ കിളിവാതിലിലൂടെ ഒരു തുണ്ടു കടലാസ് ഞാന്‍ വാങ്ങിച്ചു. മൂന്നുരൂപ. പേഴ്സ് തുറന്നു ഞാന്‍ പാലത്തിന്റെ ടോള്‍ കൊടുത്തു. പണം കൊടുക്കുന്നത് പിന്‍സീറ്റിലിരുന്നവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
          യാത്ര കോട്ടയത്ത് എത്തുന്നതുവരെ കെവിന്‍ നിര്‍ത്താതെ എണ്ണുന്നുണ്ടായിരുന്നു. 
            വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ കെവിന്‍ എന്‍റെ കയ്യില്‍ നിന്ന് ടോള്‍ അടച്ച തുണ്ടു പേപ്പര്‍ വാങ്ങി. 'ഇത് എന്താണ്?'- അവന്‍ ചോദിച്ചു.
            നമ്മുടെ നാടിന്റെ അന്തസ്സും അഭിമാനവും കളഞ്ഞുകുളിക്കരുതല്ലോ. ഞാന്‍ കെവിനോട് പറഞ്ഞു: വണ്ടി ഷേക്ക് ചെയ്തു സന്തോഷിപ്പിച്ചതിനുള്ള ചാര്‍ജ് ആണ് ഇത്. കുട്ടി കടലാസിലെ '3' എന്ന അക്കം കണ്ട് അതു ഡോളറാണെന്നു  തെറ്റിദ്ധരിച്ചു. അവന്‍ സ്റ്റീവിനോട് പറഞ്ഞു: 'ഡാഡീ വണ്ടര്‍ഫുള്‍, ഇറ്റ് ഈസ് ഓണ്‍ലി ത്രീ ഡോളേഴ്സ് ഫോര്‍ വണ്‍ ഹണ്‍ഡ്രഡ് ആന്‍ ട്വെന്റി  വണ്‍ ജംപ്സ്. വെരി ചീപ്പ്!' ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ 121 അടിപൊളി ചാട്ടത്തിനു മൂന്നു ഡോളര്‍ മാത്രം. നിസ്സാരതുക!  
        സമര്‍പ്പണം: ഫണ്ടെവിടെയുണ്ടെന്നു  കണ്ടെത്താനും അതിന്റെ 80% എങ്ങിനെ വിഴുങ്ങാമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന  കേരളാ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റിന്!!                    

Saturday, November 14, 2009

ന്യൂനപക്ഷ പ്രീണനത്തിന്റെ പുതിയ മുഖം

സസ്നേഹം മാത്തുക്കുട്ടിച്ചായന്,
             അതെ, ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു! ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് വേറെ എന്ത് പറയും എന്നാ നിങ്ങള്‍ കരുതിയത്‌? ലവ് ജിഹാദ് ഇല്ലത്രേ!! 
            അപ്പോള്‍ വന്ദ്യവയോധികരായ കത്തോലിക്കാ പുരോഹിതന്മാര്‍ പറഞ്ഞതെന്താ നുണയോ? നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല മാതൃകയായ വെള്ളാപ്പള്ളി നടേശന്‍ സര്‍  പറഞ്ഞതും?! കുമ്മനം രാജശേഖരനും സംഘപരിവാറും പറയുന്നത് നിങ്ങള്‍ അവഗണിച്ചോളൂ, അവര്‍ (കപട) മതേതര വാദികളല്ലല്ലോ! ലീല മേനോന്‍ എന്ന കേരളത്തിലെ എക്കാലത്തെയും മികച്ച വനിതാ പത്രപ്രവര്‍ത്തക പറഞ്ഞില്ലേ മാധവിക്കുട്ടി (എന്ത് നല്ല തങ്കപ്പെട്ട സ്ത്രീയായിരുന്നു!) എന്ന കമലാ സുരയ്യ ലവ് ജിഹാദിന്റെ ഇരയാണെന്ന്? ബിഷപ്പുമാരുടെ സംഘടന ഇടയലേഖനം ഇറക്കിയില്ലേ, അവര്‍ ഒന്നും കാണാതെ അങ്ങനെ ചെയ്യുമോ?  ഇതിനുമുന്‍പ്‌ കേരളീയ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന വന്‍വിപത്തുകള്‍ വരുമ്പോള്‍ മാത്രമല്ലേ അവര്‍ അങ്ങനെ ചെയ്തിട്ടുള്ളൂ?! ഇതൊന്നും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലേ?!
             ജന്മഭൂമി പോട്ടെ, കേരളത്തിലെ നിഷ്പക്ഷ ദേശീയ പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി, മംഗളം എന്നിവരും ചാനലായ ചാനലുകള്‍ ഒക്കെയും തെളിവ് സഹിതം കണക്കുകള്‍ നിരത്തിയിട്ടും പോലീസിനു ലവ് ജിഹാദ് ഇല്ല; കേരളമെന്താ വെള്ളരിക്കാ പട്ടണമാണോ? ഒരു സര്‍ക്കാര്‍ ഇങ്ങനെയും അധ:പതിക്കാമോ?! 
           പുന്നൂസ്‌ അച്ചായന്‍ ആദ്യം കൊടുത്ത റിപ്പോര്‍ട്ടില്‍ ലേശം പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. ജഡ്ജിയേമ്മാന്‍ പിന്നെയും അന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ 'ഇന്നെന്തെങ്കിലും നടക്കും' എന്ന് തോന്നിയതുമാണ്. പക്ഷേ രണ്ടാമത്തെ റിപ്പോര്‍ട്ട്‌ പാടെ നിരാശപ്പെടുത്തിക്കളഞ്ഞു . 18 -ഇല്‍ ആകെ മൂന്നു പേരാണത്രേ ലവ് ജിഹാദ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞത്. അതിനും തെളിവില്ലെന്നും ഊഹാപോഹം മാത്രമാണെന്നും! ഇതൊരുമാതിരി "നട്ടപ്പാതിരയ്ക്ക് വിളിച്ചുണര്‍ത്തിയിട്ട്  കഞ്ഞിയില്ല" എന്ന് പറഞ്ഞത് പോലായി. അവന്റെ ഒലക്കേമ്മലെ റിപ്പോര്‍ട്ട്‌, കാലാവസ്ഥാ പ്രവചനം പോലെ!  
             ഇക്കാര്യത്തില്‍ കുമ്മനവും വെള്ളാപ്പള്ളിയും കേസീബീസീയും  മറ്റും എന്തേ ഒന്നും പറയാത്തത്‌? നിങ്ങളും ആ കഴുവേറികളുടെ സൈഡ് ആയോ? കഷ്ടപ്പെട്ട് ഇത്രയും കണക്കുകളും തെളിവുകളും ഒക്കെ സംഘടിപ്പിച്ചിട്ട് നിങ്ങള്‍ വെറുതെ ഇരിക്കുകയാണോ? നമ്മുടെ നിരാലംബകളും നിസ്സഹായരുമായ പെണ്‍കുട്ടികളെയൊക്കെ ഈ കാപാലികര്‍ പിച്ചിചീന്തട്ടെ  എന്നോ?! എനിക്ക് വയ്യ, ഈ മൌനത്തിനു നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും; നമ്മുടെ ഒന്നുമറിയാത്ത പാവം പെണ്‍കുട്ടികളെയൊക്കെ ഇവന്മാര്‍ കയ്യും കലാശവും കാട്ടി തട്ടിക്കൊണ്ടുപോയി മതം മാറ്റി പാക്കിസ്ഥാനിലെ കൊടുംഭീകരന്മാര്‍ക്ക് കാഴ്ച വയ്ക്കും, അവസാനം എന്നെപ്പോലുള്ള ഹിന്ദു യുവാക്കന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ കേരളത്തില്‍ (അല്ല ഇന്ത്യയില്‍ തന്നെ, ലവ് ജിഹാദ് എല്ലായിടത്തുമുണ്ടല്ലോ) പെങ്കുട്ടികളില്ലാതെയാവും! അന്ന് നിങ്ങള്‍ ഒരു പാഠം പഠിക്കും. പക്ഷേ, കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ല!!
             പടിപടിയായി ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാനുള്ള ആസ്രൂതിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനു പണം ഒഴുക്കുന്നത് ഇവന്മാരെല്ലാം ദുബായില്‍ നടത്തുന്ന എണ്ണകമ്പനികളും. (ഓരോ കേരള മുസ്ലിം കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫില്‍ പോകും, അവിടെ പെട്രോളിയം കമ്പനി വാങ്ങും, ഒരുത്തന്‍ കുറഞ്ഞത്‌ നാലുപേരെ ഗള്‍ഫിലേക്ക് കൊണ്ടുപോകും, ഇവരൊക്കെ എണ്ണ വിറ്റ് കാശുണ്ടാക്കും, ആ പൈസയൊക്കെ ജിഹാദ് നടത്താന്‍ കേരളത്തിലേക്ക്‌ അയക്കും; വെറുതെയാണോ കേരളം ഇത്ര കാലമായിട്ടും ഗുണം പിടിക്കാത്തത്‌?!) ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ കുറവായ കാരണവും വളരെ സാധുക്കള്‍ ആയതുകൊണ്ടും മതപ്രചാരണത്തിന് അവര്‍ കാര്യമായി ഒന്നും ചെയ്യാത്തതുകൊണ്ടും (കുഴിമടിയന്മാര്‍!) അവരെ എളുപ്പം നശിപ്പിക്കാം. രാഷ്ട്രീയമായാലും അധികാരമായാലും സമ്പത്തായാലും യാതൊരു സ്വാധീനവും ഇല്ലാത്തവരാണല്ലോ അവര്‍. ഹിന്ദുക്കള്‍ അങ്ങനെയല്ല എന്ന് മേത്തന്മാര്‍ക്കറിയാം. അതുകൊണ്ട് ഹിന്ദുക്കുട്ടികളെയാവും  അവന്മാര്‍ കൂടുതല്‍ വേട്ടയാടുക. നമ്മുടെ കുട്ടികള്‍ സൌന്ദര്യത്തിലും പണത്തിലും പഞ്ചാരവര്‍ത്തമാനത്തിലും എളുപ്പം മയങ്ങിപ്പോകുന്ന ദുര്‍ബലചിത്തകളായതുകൊണ്ട്   സൂക്ഷിക്കേണ്ടിയിരിക്കുന്നു, ഒരുത്തന്‍ തന്നെ നാലെണ്ണത്തിനെ  ഒരേ സമയം മയക്കിയ റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും (മുടിഞ്ഞ ഗ്ലാമറാ പന്നികള്‍ക്ക്‌)! ഇവന്മാര്‍ വല്ല കൂടോത്രമോ കൈവിഷമോ ചാത്തന്‍ സേവയോ  പ്രയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ഉണ്ടെങ്കില്‍ പറ്റിയ പ്രതിവിധി ചെയ്യാന്‍ നമ്മുടെ 'തന്ത്രി'വര്യന്മാരെയും പണ്ഡിതന്മാരെയും ഏര്‍പ്പാടാക്കണം. ഇങ്ങനെപോയാല്‍ ഉടന്‍ തന്നെ ഹിന്ദു സമൂഹം ഒരു ന്യൂനപക്ഷമായി മാറും!  
              താഴെ  കൊടുത്തിരിക്കുന്നത് കേസീബീസീ (കേരള കത്തോലിക് ബിഷപ്സ് കൌണ്‍സില്‍) അവരുടെ 'ജാഗ്രത' എന്ന ന്യൂസ്‌-ലെറ്ററില്‍ പ്രസിദ്ധീകരിച്ച കണക്കാണ്:


DistrictMissingCases RegisteredEscaped
Thiruvananthapuram216266
Kollam98347
Pathanamthitta873611
Idukki156189
Kottayam1164613
Allepey78225
Ernakulam2285226
Thrissur1024119
Palakkad111199
Malappuram4128836
Kozhikode3649229
Kannur38210627
Kasargode58612368
WaynadNot Available


The above table brings out the following facts:
1. The total number of victims of an organized Love Jihad is 2866
2. Both Hindu and Christian girls have been the victims.
3. Only less than 10% of the victims managed to escape from the evil clutches of Love Jihadis.
4. The Muslim dominated Malabar accounts for 1674 victims (more than 60%).
5. Kasargode District tops the list of victims with 586 incidents.

             വയനാട് ജില്ലയിലെ കണക്കുകള്‍ ലഭ്യമല്ല എന്നാണു പറയുന്നത്. അതും കൂടി കിട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ! ഇത് 2006 മുതലുള്ള കണക്കു മാത്രം - 2005 മുതല്‍ ലവ് ജിഹാദ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പറയുന്നത്.  (96 മുതല്‍ ഇന്ത്യയില്‍ ഇവന്മാര്‍ ഉണ്ടത്രേ, കണക്കുകൂട്ടുമ്പോള്‍ തല പെരുക്കുന്നു!) അതുകൊണ്ടാണ് ഏകദേശം 4000-ത്തില്‍ അധികം കുട്ടികള്‍ പ്രണയക്കുടുക്കില്‍ പെട്ടിട്ടുണ്ട് എന്ന് കത്തോലിക്കരും സംഘപരിവാറുകാരും ഒരേ സ്വരത്തില്‍ പറയുന്നത്. ആകെ പത്ത് ശതമാനത്തില്‍ താഴെ കുട്ടികള്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ എന്നും റിപ്പോര്‍ട്ട്‌ പറയുന്നു. അതായത്‌ 400-ല്‍ താഴെ.  ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ക്കും പോലീസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നോ?! ഫാദര്‍ ജോണി കൊച്ചുപറമ്പില്‍ കര്‍ത്താവിനെ പിടിച്ചു ആണയിട്ടു പറഞ്ഞത് ഇങ്ങനെ നിസ്സാരമായി തള്ളിക്കളയാമോ? 
              ഇതാ ഇപ്പോ കര്‍ണാടക പോലീസും പറയുന്നു ലവ് ജിഹാദ് ഇല്ല എന്ന്. എന്തൊരു മറിമായം, ഗുജറാത്തിനു ശേഷം പ്രതീക്ഷയ്ക്ക് വക നല്‍കുന്ന, നമ്മുടെ സ്വന്തം ബീജെപ്പി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലെ പോലീസിനു എന്ത് പറ്റി?! എടോ, കൃത്യമായ കണക്കുകളും വിവരങ്ങളും അതിനുള്ള തെളിവും കൊച്ചുപറമ്പില്‍ അച്ചന്‍ തരും, അത് വച്ച് ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയാ മാത്രം മതി. നിങ്ങക്ക് അച്ചായന്മാരെ വിശ്വാസമില്ലെങ്കി കുമ്മനം രാജശേഖരനണ്ണന്റെ കയ്യിലുണ്ട് എല്ലാ കണക്കും.  ഛേ കഷ്ടം, നമ്മുടെ പോലീസ് ഇത്ര മണ്ടന്മാരായിപ്പോയല്ലോ!! വിശദമായ അന്വേഷണത്തിലൂടെ KCBC -ക്ക് ഇത്രയും കണ്ടെത്താമെങ്കില്‍ പോലീസിനു എന്തുകൊണ്ടായിക്കൂടാ? 
           കോഴിക്കോട്‌ പാളയത്തുള്ള ചില മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നതെന്ന്‍ കണ്ടെത്തിയിരിക്കുന്നു. മലബാറിലെ മസ്സാജ്‌ പാര്‍ലറുകളും ലവ് ജിഹാദ് കേന്ദ്രങ്ങള്‍ തന്നെ. എടപ്പാളിലും ഇത്തരം കടകള്‍ ഉണ്ടല്ലോ. ഇതിന്റെയെല്ലാം തെളിവുകള്‍ CBI-ക്ക്  സമര്‍പ്പിക്കണം, അവര്‍ അന്വേഷിക്കട്ടെ. അച്ചന്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ആരാ ഇപ്പോ കേന്ദ്രത്തിലുള്ളത്!  അല്ലാ, ഈ   തെളിവെല്ലാം വച്ച് സുപ്രീം കോടതിയില്‍ ഒരു പൊതു താല്പര്യ ഹര്‍ജി കൊടുത്താലോ, അവിടെയും സഭ പറഞ്ഞാല്‍ കേള്‍ക്കുന്നവരുണ്ടല്ലോ! നമ്മുടെ അഡ്വക്കേറ്റ് ജയശങ്കര്‍ ചോദിച്ചത് പോലെ 'നമ്മള്‍ കത്തോലിക്കാ സഭ പറയുന്നത് വിശ്വസിക്കണോ അതോ ജമായത്തെ ഇസ്ലാമി പറയുന്നത് വിശ്വസിക്കണോ?'
              ചില മുസ്ലിം ഡോക്ടര്‍മാര്‍ അടങ്ങുന്ന പുതിയ ഒരു ഭീകര ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതുപോലെ തന്നെ ഇന്ത്യയുടെ സമ്പദ്-വ്യവസ്ഥയെ തകര്‍ക്കാന്‍ ഷെയര്‍ മാര്‍കെറ്റില്‍ പണമിറക്കുന്ന പുതിയ അടവും ഭീകരര്‍ പയറ്റുന്നുണ്ടത്രേ! ഈ മാപ്പിളാരാണല്ലോ കേരളത്തില്‍ മീന്‍കച്ചവടവും ഇറച്ചിക്കടകളും കൂടുതലും നടത്തുന്നത് (ഇതൊക്കെ അവന്മാരുടെ അടവാ, പാവപ്പെട്ടവന്‍ ചമയുകയാ ടാക്സ് വെട്ടിക്കാന്‍, എല്ലാ തെണ്ടികള്‍ക്കും മിനിമം ഒരു എണ്ണക്കിണറെങ്കിലും ഉണ്ട്). ഇറച്ചിയിലും മീനിലും വിഷം ചേര്‍ത്ത് പതുക്കെ ഹിന്ദുക്കളെ കൊല്ലാനുള്ള ഗൂഡശ്രമവും നടക്കുന്നുണ്ട് എന്നാണ് സൂചന!
            ഇതെല്ലാം പോരാഞ്ഞ്  ഹിന്ദുക്കളെ മാനം കെടുത്താന്‍ പുതിയൊരു വിദ്യ മാപ്പിളമാര്‍ പ്രയോഗിക്കുന്നുണ്ട്; മതം മാറി ഹിന്ദുവായ ശേഷം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുക, അങ്ങനെ ഹിന്ദു ധര്‍മ്മത്തെ കരിവാരിത്തേക്കുക. അത്തരം ഭീകരരില്‍ ഒരാളാണ് മോഹന്‍ കുമാര്‍ (ആനന്ദ്‌) എന്ന പേരില്‍ 19 യുവതികളെ  ബലാല്‍സംഘം ചെയ്ത് സയനൈഡ് കൊടുത്തുകൊന്ന സാമദ്രോഹി.  ഇതുപോലെത്തന്നെ കണിച്ചുകുളങ്ങര ബിനീഷും, കാരി സതീശനും സുകുമാരക്കുറുപ്പും ഒക്കെ ഈ സംഘത്തില്‍ പെട്ടവരാണെന്നു സംശയമുണ്ട്.  മറ്റൊരു അടവാണ് നമ്മുടെ കൂട്ടത്തിലുള്ളവരെ തന്നെ ഉപയോഗിച്ച് തീവ്രവാദം നടപ്പാക്കുക എന്നത്. ദളിതന്മാര്‍ വഴിതെറ്റിപ്പോകേണ്ട എന്ന് കരുതിയാണല്ലോ നമ്മള്‍ അവരെപ്പിടിച്ച് ജാതിയിലും പട്ടികയിലുമൊക്കെ ചേര്‍ത്തത്‌. പക്ഷേ ചില ഇടയന്മാര്‍ പുല്ലും വൈക്കോലുമോക്കെയായി വന്നു വിളിച്ചാല്‍  ഏതു കുഞ്ഞാടാ വഴിതെറ്റി പോകാത്തത്‌? അവന്മാര്‍ ഇപ്പോ തുടങ്ങിയിരിക്കുന്ന DHRM എന്‍ഡീയെഫിന്റെ സഹോദരസംഘടനയാണെന്നാണ് കേള്‍വി. നമ്മുടെ ശിവസേനയില്‍ നില്‍ക്കുമ്പോള്‍ എന്ത് നല്ല മനുഷ്യരായിരുന്നു!! ശരിക്ക് പറഞ്ഞാല്‍ ഈ ഗൂഡാലോചനയൊക്കെ  ഇന്റര്‍പോള്‍ അന്വേഷിക്കേണ്ടതാണ്. 
              ഇതൊക്കെ കേട്ടിട്ട് എനിക്ക് ഇരിപ്പുറക്കുന്നില്ല, ഇതിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ? ആത്മാഭിമാനമുള്ള ഒരു ഭാരതീയനും?! 

ഭയാശങ്കകളോടെ,

സ്വന്തം

സന്തോഷ്‌ മാധവന്‍   


ലവ് ജിഹാദിനെ കുറിച്ചുള്ള എന്‍റെ മൂന്നാമത്തെ പോസ്റ്റ്‌ ആണിത്‌. ആവര്‍ത്തന വിരസതയോ മടുപ്പോ തോന്നുന്നുവെങ്കില്‍ സദയം................
..........വേറെ ഏതെങ്കിലും ബ്ലോഗ്‌ സന്ദര്‍ശിക്കുക. ബൂലോഗത്തില്‍ ആയിരക്കണക്കിന് പോസ്റ്റുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ ഇത് വായിച്ചോളണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല, പക്ഷേ ഞാന്‍ ഇത് എഴുതിക്കൊള്ളണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്!

Thursday, November 12, 2009

പേരമ്മ


ആരോ വാതിലില്‍ മുട്ടി വിളിക്കുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. സഞ്ജയ്‌ ആണ്, ഇക്കയും ഉണ്ട് കൂടെ! ഞാന്‍ കാര്യം തിരക്കി.
"പേരമ്മ മരിച്ചു!"
         ഞെട്ടലൊന്നും ഉണ്ടായില്ല. ഒരു ഭാരം ഒഴിഞ്ഞ തോന്നല്‍ ആണ് ഉണ്ടായത്‌. സമയം എത്രയായി എന്ന് നോക്കി: രാത്രി 1.30. കുറച്ചു നേരം എന്ത് പറയണം എന്ന് ചിന്തിച്ചു; ഇക്കയും സഞ്ജയും ഞാന്‍ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചു നില്‍ക്കുന്നത് പോലെ തോന്നി. ശല്യം, ഏതായാലും രാത്രി ആയതുകൊണ്ട് തിരക്കൊന്നും വേണ്ട, കബര്‍ അടക്കം എന്തായാലും നേരം വെളുത്തിട്ടല്ലേ കാണൂ!
    "ആ.. ഒരു അഞ്ചു മണി കഴിഞ്ഞിട്ട് പോകാം. എപ്പളാ മയ്യത്തെടുക്കുന്നത്?" (പുത്തന്‍ മലയാളിയുടെ സഹജമായ) നിര്‍വികാരതയോടെ ഞാന്‍ ചോദിച്ചു.
    "ഉമ്മച്ചി ഒന്നും പറഞ്ഞില്ല. നമ്മള്‍ വിവരം അറിഞ്ഞിട്ടു പോയില്ലെങ്കില്‍ ഓലെന്തു വിജാരിക്കും" എന്ന് സഞ്ജയ്. എന്നിട്ടവന്‍ ഇക്കാനോട്: "ബൈക്കെടുക്കണോ?"
         എനിക്ക് ചൊറിഞ്ഞു വന്നു. എനിക്കിട്ടു കൊട്ടിയതാണ്, കാര്‍ എന്റെയാണല്ലോ, എന്‍റെ ഔദാര്യത്തിന് വേണമല്ലോ എല്ലാര്‍ക്കും നാട്ടിലേക്ക് പോകാന്‍.
   "എന്നാല്‍ ശരി, ഒരു രണ്ടു രണ്ടരയ്ക്ക് പോകാം, റെഡി ആയിക്കോ!"
           അപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്, ലൈലയ്ക്ക് നാളെ പരീക്ഷയാണ്‌. രാത്രി മുഴുവന്‍ അവള്‍ ഉറങ്ങാതെ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. നല്ല സമയത്താണ് തള്ളയ്ക്ക് മരിക്കാന്‍ കണ്ടത്. എന്‍റെ ചിന്തകളെപറ്റി എനിക്കു തന്നെ അത്ഭുതം തോന്നി: എങ്ങനെ എനിക്കിങ്ങനെയെല്ലാം ചിന്തിയ്ക്കാന്‍ കഴിയുന്നു?! അതും  പേരമ്മയെപ്പറ്റി!!  ഉമ്മച്ചി അവസാനമായി നാട്ടില്‍ പോയപ്പോളും ദേഷ്യം കൊണ്ട് ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തിരുന്നു. ലൈലയ്ക്ക് പരീക്ഷ നടക്കുന്ന സമയത്ത് വീട്ടുപണി എല്ലാം അവളെ ഏല്‍പ്പിച്ച് ഉമ്മച്ചി നാട്ടില്‍ പോയതിനായിരുന്നു എന്‍റെ ദേഷ്യം മുഴുവന്‍. ഭ്രാന്തു പിടിച്ച പോലെ "തള്ള ചത്ത്‌ കുഴിച്ചു മൂടിയിട്ട് ഉമ്മച്ചി ഇനി വന്നാല്‍ മതി" എന്ന് ആക്രോശിച്ചതും ഈ ഞാന്‍ തന്നെ. ആ തള്ളയെക്കുരിച്ചാണ് ഇനി ഞാന്‍ പറയുന്നത്:  
            പേരമ്മ എന്നാല്‍ വേറമ്മ, എന്‍റെ ഉമ്മയുടെ ഉമ്മ. എന്ത് കൊണ്ടാണ് എല്ലാവരും ഉമ്മുമ്മ, അമ്മൂമ്മ, വല്ലിമ്മ എന്നെല്ലാം വിളിക്കുന്ന മുത്തശ്ശിയെ ഞങ്ങള്‍ പേരക്കുട്ടികള്‍ വേറമ്മ എന്നും പതിയെ പേരമ്മ എന്നും വിളിക്കാന്‍ തുടങ്ങിയത്‌ എന്നെനിക്കറിയില്ല. എന്നു മുതലാണ്‌ വേറമ്മ എന്നത് പേരമ്മ എന്നായതെന്നും എനിക്കോര്‍മയില്ല. ഓര്‍മയുള്ളത് ഒരു ചിത്രമാണ്: കാതില്‍ നിറയെ റിങ്ങുകള്‍ തൂക്കി ഒരു വെള്ള അയഞ്ഞ കുപ്പായവും വീതി കൂടിയ കരയുള്ള  മുണ്ടുമുടുത്ത്‌ തറവാട്ടില്‍ എല്ലായിടത്തും സജീവ സാന്നിധ്യമായിരുന്ന പേരമ്മയുടെ ചിത്രം!  
        ഞാന്‍ എന്‍റെ ജീവിതത്തിലെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കുന്ന കാലം:  നാലിലും അഞ്ചിലും പഠിച്ചിരുന്ന രണ്ടു വര്‍ഷങ്ങള്‍. കോഴിക്കോട്‌ നടക്കാവില്‍ നിന്ന് ചേവായൂരിലേക്ക്  ഞങ്ങള്‍ താമസ്സം മാറുന്ന ഇടവേളയില്‍ ഞങ്ങളെ മൂന്നുപേരെയും ഉമ്മച്ചി നാട്ടില്‍ കൊണ്ടാക്കി. അവിടത്തെ സ്കൂളില്‍ ചേര്‍ത്തു. സ്ഥലത്തിന്റെ പേര് 'യൂപ്പി'. മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയ്ക്കും  പട്ടാമ്പിയ്ക്കും  ഇടയില്‍ പുലാമന്തോള്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നാലഞ്ചു കടകള്‍ ഉള്ള ഒരു ചെറിയ അങ്ങാടിയാണ് യൂപ്പി അഥവാ തിരുനാരായണപുരം. ഒരു UP സ്കൂള്‍ ഉള്ളത് കൊണ്ടാണത്രേ യൂപ്പി എന്ന പേര് വന്നത്! അവിടെ ടാര്‍ റോഡില്‍ നിന്നും ഏകദേശം അഞൂറുമീറ്റര്‍ ഉള്ളിലേക്കായി ഒരു ഓടിട്ട രണ്ടുനില വീട്. നിറയെ മുറ്റമുള്ള, വലിയ പറമ്പുള്ള ആ വീട് ഞങ്ങള്‍ പേരക്കുട്ടികളുടെ ഉത്സവപ്പരമ്പായിരുന്നു.  എല്ലാ അവധിക്കാലത്തും ഞങ്ങള്‍ ഒത്തു ചേരുന്ന സമ്മേളന നഗരി! അന്നത്തെ ആ ജീവിതത്തിനു ശേഷമാണ് കോഴിക്കോട്ടുക്കാരനായ ഞാന്‍ ഇജ്ജെന്നും കുജ്ജെന്നും സംസാരിക്കാന്‍ തുടങ്ങിയത്‌. ചേവായൂരില്‍ പലരും ഞങ്ങളെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു, എങ്കിലും അന്നും ഇന്നും എനിക്ക് നാടെന്നാല്‍ യൂപ്പിയാണ്. 
             അവിടത്തെ  ജീവിതമായിരിക്കണം എന്നെ കൃഷിയെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്‌. ആ ഒരേക്കര്‍ പുരയിടത്തില്‍ പേരമ്മ ചെയ്യാത്ത കൃഷിയോന്നുമില്ല. വാഴയും കപ്പയും ഇഞ്ചിയും മഞ്ഞളും കുരുമുളകും കൂവയും ചേനയും ചേമ്പും പയറും മത്തനും പാവക്കയും പടവലവും വെണ്ടയും പലതരം ചീരയും കുമ്പളവും കാവത്തും വെറ്റിലയും എന്നു വേണ്ട ഒരുവിധപ്പെട്ട പച്ചക്കറിയൊക്കെ പേരമ്മ നട്ടുണ്ടാക്കിയിരുന്നു. പോരാത്തതിന് പറമ്പില്‍ നിറയെ മാവും പ്ലാവും പേരയും കശുമാവും കുടപ്പനയും മറ്റും. ഉമ്മയ്ക്ക് സഹായത്തിനു കോരനും കാളിയും. പിന്നെപ്പിന്നെ അവര്‍ വരാതായി. മകന്‍ ഗള്‍ഫിലാണല്ലോ,  മാപ്പിളാരെ വീട്ടില്‍ കെളയ്ക്കാന്‍ പോണ്ട കാര്യം അവര്‍ക്കില്ല! എനിക്കൊരു കര്‍ഷകന്റെ മനസ്സാണെന്ന് സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്‌. ആ മനസ്സെവിടുന്നു കിട്ടി എന്നു ഞാന്‍ പറഞ്ഞിട്ടില്ല ഇതുവരെ.  
              അവിടത്തെ ജീവിതം തന്നെയാണ് പച്ച മണ്ണിനെ പ്രേമിക്കാന്‍ എന്നെ പഠിപ്പിച്ചത്‌. മണ്ണ് കുഴച്ച് മുറ്റത്തിനു അതിര് കെട്ടുന്ന ദിവസം ഞങ്ങള്‍ക്ക്‌ ഉത്സവം തന്നെയാണ്, നല്ല ചുവന്ന പശിമയുള്ള മണ്ണ് ചവിട്ടിക്കുഴച്ച് ചുമരില്‍ വാരിത്തേക്കാന്‍ എന്തെന്നില്ലാത്ത രസമാണ്. ചുവന്ന മണ്ണിന്റെ ആ പശിമ എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു. മതിലുകെട്ടല്‍ കഴിഞ്ഞു നിലം ചാണകം മെഴുകും, ചാണകത്തിന് ഒരു പ്രത്യേക ഗന്ധമാണ്, എന്നെ സംബന്ധിച്ച് സുഗന്ധം! അന്നത്തെ, പാടത്തിന്റെ നടുവിലൂടെ കുളിക്കാനുള്ള പോക്കും രസമാണ്. കുളം, തോട്, പുഴ, പാടം എല്ലാം ഞാന്‍ അനുഭവിച്ചത്‌ ആ രണ്ടു വര്‍ഷങ്ങളിലാണ്. ഓട്ടിന്‍പുറത്ത് നിന്നും മഴത്തുള്ളികള്‍  നിലത്തു വീഴുന്നതും മഴവെള്ളം നീര്‍ച്ചാലുകളായി ഒളിച്ചുപോകുന്നതും ആ കോലായി തിണ്ണയിലിരുന്നു  നോക്കിയിരിക്കുന്നത് ഇന്നും ഓര്‍മയുണ്ട്. വെള്ളത്തിന്‌ വഴിയുണ്ടാക്കാന്‍ മണ്ണ് കൊണ്ട് തടം കെട്ടുന്നതും!
              അന്ന് തറവാട്ടില്‍ കരണ്ടില്ല. മണ്ണെണ്ണ വിളക്കെന്ന പ്രതിഭാസമാണ് വെളിച്ചത്തിന്റെ ദാതാവ്. ആകെയുള്ള ഒരു കുളിമുറി പുറത്ത്‌ അടുക്കളയുടെയും കിണറിന്റെയും അരികിലായാണ്‌. കക്കൂസ് കുറച്ചു ദൂരെ മാറി. പിന്നിലെ ടാങ്ക് നിറച്ചു പൈപ്പിലൂടെ വെള്ളം വരുന്ന വിദ്യ ഇന്നോര്‍ക്കുമ്പോള്‍ കൌതുകമാണ്.  ആ കുളിമുറിയില്‍ കുളിച്ചോണ്ടിരിക്കുമ്പോള്‍ പുറത്തെ മട്ടിമരത്തില്‍ കൂട് കെട്ടിയ കാക്കതമ്പുരാട്ടിയെയും കുടുംബത്തെയും നോക്കി നില്‍ക്കുന്നത്, കുടപ്പനയില്‍ കോണി വച്ച് കയറി മണ്ണാത്തിപ്പുള്ളിന്റെ  നീലയില്‍ പുള്ളിയുള്ള മുട്ട എടുത്തത്, അത് കോഴിക്ക് അട വെച്ചത്, പടിക്കലുള്ള നാടന്‍ മാവിന്റെ ചോട്ടില്‍ തേങാപ്പൂള്‍  ഇരയാക്കി എലിക്കെണി വച്ച് അണ്ണാനെ പിടിക്കുന്നത്, പാടത്തിന്‍ കരയില്‍ കൃഷിക്കാര്‍ തെങ്ങില്‍നിന്ന് വെട്ടിയിട്ട ഓലയിലെ  കൂട്ടില്‍ നെയ്ത്തുകാരന്‍ പക്ഷിയുടെ മുട്ട തിരഞ്ഞത്, വര്‍ഷക്കാലത്ത്‌ പാടത്ത്‌ പുഴവെള്ളം കയറുമ്പോള്‍ പൊങ്ങിക്കിടക്കുന്ന അനേകായിരം പുഴുക്കളെ നോക്കിനിന്നത്, വേനലില്‍ വറ്റിയ പാടത്തെ ചെറിയ കുഴിയില്‍  തോര്‍ത്ത്‌ കൊണ്ടരിച്ചു പരല്‍ മീനിനെ പിടിച്ചത്, അങ്ങനെ പിടിച്ച കുഞ്ഞുമീനുകളെ കിണറ്റിലെ കണ്ണന്‍ മീനിനു തിന്നാന്‍ കൊടുത്തത്‌, കുളിമുറിക്കും മൂത്രപ്പുരക്കും ഇടയിലെ മണ്ചുമരില്‍  സ്പ്രിംഗ്‌ പോലെ ചുരുണ്ടു കിടന്ന പാമ്പിനെ ബക്കര്‍കാക്ക (ഇളയ അമ്മാവന്‍) തല്ലിക്കൊന്നത്, കെണി വച്ച് പിടിച്ച എലിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ നോക്കിയിട്ടും അത് ചാവാതെ രക്ഷപ്പെട്ടത്: അങ്ങനെ എന്തെല്ലാം ഇടപെടലുകളിലൂടെയാണ്‌ എന്‍റെ പ്രകൃതിവിജ്ഞാനം വളര്‍ന്നത്!  തിരിഞ്ഞുനോക്കുമ്പോള്‍ ആ കണ്ണന്‍ മീന്‍ (ബ്രാല്‍ എന്ന് കോഴിക്കോട്ടുകാര്‍ വിളിക്കും, വരാല്‍ എന്ന് മറ്റുള്ളവരും) എന്‍റെ ജീവിതത്തിലെ ഒരു പ്രധാന സഹനടന്‍ തന്നെയാണ്; എത്രകാലം അവന്‍ ആ കിണറ്റില്‍ ജീവിച്ചു! ഓരോ തവണയും അവധിക്കു നാട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ കിണറ്റില്‍ നോക്കും, അവന്‍ അവിടെത്തന്നെ ഉണ്ടോ എന്ന്. ഒരു പക്ഷേ ആ രണ്ടു വര്‍ഷം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ന പ്രകൃതിസ്നേഹി ഇന്നുണ്ടാകുമായിരുന്നില്ല! 
            പരിപ്പും തക്കാളിയുമിട്ട് ഉണ്ടാക്കിയ കുമ്പളങ്ങ കറി ഞാനിഷ്ടപ്പെടുന്നുവെങ്കില്‍ അതിനു കാരണം പേരമ്മയാണ്. അതായിരുന്നു പേരമ്മയുടെ മാസ്റ്റര്‍-പീസ് കറി. എന്നും എപ്പോഴും ആ കറി കൂട്ടിയിട്ടും എനിക്കു മടുത്തില്ല, ആ രുചി വേറെ എവിടെയും കിട്ടിയുമില്ല! അരിമാവ് കലക്കിയുണ്ടാക്കുന്ന അപ്പം പേരമ്മയുടെ മറ്റൊരു കലാവിരുതാണ്, കൂടെ  തേങ്ങയരച്ച കോഴിമുട്ട പൊട്ടിച്ച് ഒഴിച്ച കറിയും. ഇട നേരത്ത് കഞ്ഞിയുണ്ടാകും ചൂടോടെ, തൊട്ടുകൂട്ടാന്‍ അച്ചാറും പിന്നെ ഉണക്ക മാന്തളോ മുള്ളനോ വറുത്തതും, ഓര്‍ത്തിട്ടു തന്നെ വായില്‍ വെള്ളം വരുന്നു! 
               പേരമ്മയുടെ  കയ്യില്‍ എപ്പോഴും ആവശ്യത്തിനു പൈസ കാണും, പക്ഷേ ആര്‍ക്കും അങ്ങനെ കൊടുക്കില്ല. വെറ്റിലയും പുകലയും വാങ്ങാന്‍ എന്നോടാണ് പലപ്പോഴും പറയുക. പൈസയൊക്കെ മുണ്ടിന്റെ തലപ്പത്തെ കിഴിയിലും പിന്നെ പെരമ്മയ്ക്ക്‌ മാത്രം അറിയുന്ന സ്ഥലങ്ങളിലും ആണ് സൂക്ഷിക്കുക. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്‌ നാട്ടില്‍ പോയി മടങ്ങുമ്പോഴൊക്കെ പേരമ്മ എനിക്കു രൂപ എന്തെങ്കിലും തരും, അത് കേള്‍ക്കുമ്പോള്‍ ഉമ്മച്ചിയ്ക്ക് അത്ഭുതമാണ്. വേറെ ആര്‍ക്കും പേരമ്മ അങ്ങനെ പൈസ കൊടുക്കാറില്ലത്രേ! ഈയടുത്തകാലത്ത്, ഓര്‍മയില്ലാത്ത സമയത്ത് ആരോ ഹംസുക്കാക്കയ്ക്ക് (രണ്ടാമത്തെ അമ്മാവന്‍)  കൊടുക്കാന്‍ നല്‍കിയ രൂപ വളരെ ഭദ്രമായി കട്ടിലില്‍ കിടക്കയുടെ അടിയില്‍ പേരമ്മ സൂക്ഷിച്ചു വച്ചിരുന്നു പോലും! ദിവസങ്ങള്‍ കഴിഞ്ഞു കിടക്ക കഴുകാന്‍ എടുത്തപ്പോള്‍ അമ്മായിയാണ് കണ്ടത്‌.    
                ഉമ്മയുടെ വാപ്പയെ കണ്ട ഓര്‍മ കുറവാണ്. ആകെ ഓര്‍ക്കുന്നത് ഒരിക്കല്‍ സന്ധ്യയ്ക്ക്‌  (അതോ പുലര്‍ച്ചയ്ക്കോ?) വല്ലിപ്പ ഒച്ചയുണ്ടാക്കി വീടിന്റെ മുറ്റത്ത്‌ നിന്ന് കുറുക്കന്മാരെ ഓടിക്കുന്ന രംഗമാണ്. മറ്റൊന്ന്, ബീച്ച് ഹോസ്പിറ്റലില്‍ കിടക്കുന്ന വല്ലിപ്പയുടെ കട്ടില്ക്കാലില് കടപ്പുറത്ത്‌ നിന്ന് പിടിച്ച ഞണ്ടിനെ കെട്ടിയിട്ട രംഗം. അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന രോഗിയുടെ ബന്ധുവായ പന്നിയങ്കര ഇത്താത്തയുടെ മകന്‍ നാസര്‍ പിടിച്ചു തന്ന ഞണ്ട്. അഞ്ചോ ആറോ വയസ്സില്‍ ജീവനില്ലാത്ത ശരീരത്തിന്റെ കൂടെ ആംബുലന്‍സില്‍ യാത്ര ചെയ്തതാണ് കൊങ്കത്ത് രായന്‍ എന്ന വല്ലിപ്പയെക്കുരിച്ചുള്ള എന്‍റെ അവസാനത്തെ ഓര്‍മ. കൊങ്കത്ത് കുഞ്ഞിപ്പാത്തുമ്മ അങ്ങനെയല്ല, അവരായിരുന്നു എന്‍റെ കുട്ടിക്കാലം! 
              ആ ഉമ്മയെപ്പറ്റി ആണ് ഞാന്‍ ആദ്യം പറഞ്ഞതെല്ലാം ചിന്തിച്ചത്‌. പ്രായമായപ്പോള്‍ ഉമ്മയ്ക്ക് ഓര്‍മയില്ലാതായി, ചെറിയ കുട്ടിയെപ്പോലെയായി. അന്നൊക്കെ വരുന്നവരൊക്കെ ആരാ എന്താ എന്ന് ഉമ്മയെക്കൊണ്ട് പറയിക്കലായിരുന്നു പലരുടെയും വിനോദം. പാവം ചിരിച്ചുകൊണ്ടിരിക്കും. കണ്ടാല്‍ ആരും അസുഖമുണ്ടെന്നു പറയില്ല. ഹംസുക്കാക്കയെ കാണുമ്പോള്‍ പേരമ്മ എഴുന്നേറ്റു നില്‍ക്കും, തട്ടം കൊണ്ട് തല മറയ്ക്കും, കാരണം ഹംസുക്കാക്ക വല്ലിപ്പ ആണെന്നാണ്‌ വിചാരം. ആ കാലത്ത്‌ പാവം അമ്മായിയെ കുറെ ബുദ്ധിമുട്ടിച്ചു. നാലഞ്ചു മാസമായി കിടപ്പായിട്ട്. രണ്ടു മാസം മുമ്പ് ഹോസ്പിറ്റലില്‍ നിന്ന് പറഞ്ഞയച്ചു, ഇനി അധിക ദിവസമില്ല എന്നും പറഞ്ഞ്. 
                     എന്തോ, അങ്ങനെ കണ്ടോണ്ടിരിക്കുന്നതിലും ഭേദം പേരമ്മ മരിക്കുന്നതാണെന്ന് ഞാന്‍ എത്രയോ തവണ ചിന്തിച്ചിട്ടുണ്ടാകണം!  എന്നാലും കാലം എത്ര വേഗമാണ് ഓര്‍മ്മകള്‍ മായ്ക്കുന്നത്, ബന്ധങ്ങളുടെ  കെട്ടുകള്‍ അയക്കുന്നത്?!!

   

Related Posts with Thumbnails