Tuesday, October 11, 2011

~കോഴിക്കോട്ടുകാര്‍ തമ്മില്‍ കണ്ടപ്പോള്‍~



ലോകത്തിന്റെ പല ഭാഗത്തു നിന്നും പ്രൊഫൈലുകള്‍ക്കു പിന്നിലിരുന്നു തന്റെ നാട്ടുകാരെ തിരഞ്ഞിറങ്ങിയവര്‍ എത്തിചേര്‍ന്നത് "കോഴിക്കോട്ടുകാര്‍" എന്ന ഫേസ്ബുക്ക് തുരുത്തിലാണ്. ഉമ്മാന്റെ രുചിയുള്ള സമൂസയും ഉന്നക്കായയും എങ്ങനെ ഉണ്ടാക്കാം എന്നു തുടങ്ങി പല രാഷ്ട്രീയവും സാമൂഹികവുമായ തുറന്ന ചര്‍ച്ചകള്‍ ഇവിടെ സജീവമാവുകയായിരുന്നു. പിന്നീടങ്ങോട്ട് അംഗങ്ങളുടെ ഇടിച്ചുകയറ്റമായിരുന്നു... പ്രാദേശിക വാര്‍ത്തകളും, ചര്‍ച്ചകളും, സൌഹ്രുദങ്ങളും, നാട്ടിലെ മഴയും, രെഞ്ജിത്തിന്റെ പുതിയ പടത്തിന്റെ ഷൂട്ടിങും, KFCയിലെ കോഴിയുടെ രുചിയും എല്ലാം കോഴിക്കോട്ടുകാരുടെതായി മാറുകയായിരുന്നു.

Dr. Abjith Puliyakkadi എന്ന ആയുര്‍വേദ ഡോക്റ്റര്‍ അങ്ങു ബഹ്റൈനില്‍ ഇരുന്നു ഈ ഗ്രൂപ്പിനു തറക്കല്ലിടുമ്പോള്‍ അദ്ദേഹത്തിനൊരു സ്വപ്നമുണ്ടായിരുന്നു, വെറും തമാശകളിലും കളിയിലും ഈ ഗ്രൂപ് ഒതുങ്ങിപ്പോകരുത് എന്ന്. ആ ഒരു ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം നൂറില്‍ കൂടുതല്‍ കോഴിക്കോട്ടുകാര്‍ സരസ്വതി കലാകുഞ്ജില്‍ ഒത്തു ചേര്‍ന്നപ്പോള്‍ നടന്നത്. ഈ ഒത്തു ചേരലിനു മുമ്പേ ഇന്റെര്‍നെറ്റിലൂടെ മാത്രം അറിയുകയും, കളി പറയുകയും, ഘോര ഘോരമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ ഒരു ചെറിയ ചമ്മലും അതിലേറെ സന്തോഷത്തോടെയും നേരിട്ടു കാണുകയായിരുന്നു!
ആ സന്തോഷത്തിനു പൊന്‍തൂവലണിയിക്കാന്‍ അവര്‍ കോഴിക്കോടിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച 4 പേരെയും കണ്ടെത്തി. കോഴിക്കോട്ടുകാര്‍ സ്വപ്നത്തില്‍ പോലും കളിക്കുന്ന ഒരേയൊരു കളി ഫുട്ബോള്‍ ആണ്, ആ ഫുട്ബോളിന്റെ പൊന്‍താരമായി ഉദിച്ചുയര്‍ന്ന ജംഷാദ് (ഫാറൂഖ് ഹൈസ്കൂള്‍). ആര്സെനല്‍ ട്രെയിനിങ്ങ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്ടുകാരന്‍!! കോഴിക്കോടിന്റെ വൈകുന്നേരങ്ങള്‍ക്ക് എന്നും ബാക്ക്ഗ്രൌണ്ട് മ്യൂസിക് എം എസ് ബാബുരാജ് ആയിരുന്നു. കോഴിക്കോട്ടുകാര്‍ കൂടിയപ്പോള്‍ ആ പതിവും തെറ്റിച്ചില്ല, ബാബുരാജിന്റെ കൂടെ പാടിപതിഞ്ഞ സ്വരമായ തങ്കം റേച്ചലും അവരോടൊപ്പം കൂടി.
"പറക്കുന്ന കാക്കയ്ക്കും ചിക്കുന്ന കോഴിക്കും എന്റെ ഒരു പിടി ചോറു" എന്നു കേട്ടു ശീലിച്ച കോഴിക്കോട്ടുകാര്‍ക്ക് അഭിമാനമായി വെള്ളയിലെ ഇറച്ചിവെട്ടുകാരന്‍ ഹനീഫാക്കയും ഉണ്ടായിരുന്നു. മാനസിക രോഗികള്‍ക്കും വിശന്നു വലഞ്ഞു നടക്കുന്ന അഗതികള്‍ക്കും സ്വന്തം കൈ കൊണ്ടു വാരി ഊട്ടുന്ന കോഴിക്കോട്ടുകാരന്‍! കോഴിക്കോട് പെയിന്‍ & പാലിയേറ്റിവ് കെയറിലെ ഏറ്റവും നല്ല വേദനസംഹാരി ഒരു ഗുളികയോ ഇഞ്ജക്ഷനോ അല്ല, അത് ഷിബു പീപ്പിള്‍സ് റോഡെന്ന കോഴിക്കോട്ടുകാരനാണ്.
കോഴിക്കോട്ടെ അറിയപ്പെടാത്ത മാണിക്ക്യങ്ങളായ ഇവരെ ആദരിക്കാന്‍ കോഴിക്കോട്ടുകാര്‍ തെരഞ്ഞെടുത്തത് തിളങ്ങുന്ന മറ്റൊരു കോഴിക്കോടന്‍ വ്യക്തിത്വത്തെയാണ്. സിനിമാ സംവിധായകന്‍ ശ്രീ. രെഞ്ജിത്തിനെ! യാത്രയിലായിരുന്ന അദ്ദേഹം എത്തിച്ചേരാന്‍ കഴിയാഞ്ഞതിലുള്ള വിഷമവും ആശംസകളും ഫോണിലൂടെ സദസ്സുമായി പങ്കുവെച്ചു! അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രശസ്ത ചിത്രകാരനും അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ. പോള്‍ കല്ലാനോട് തങ്കം റേച്ചലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോട്ടുകാരുടെ ബഹുമാനസൂചകമായി ഒരു ചെറിയ തുക അവര്‍ക്ക് കൈമാറി. തുടര്‍ന്ന്, ശ്രീ. ഹനീഫ വെള്ളയിലിനു അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ ത്തനങ്ങള്‍ ക്കൊരു പ്രോല്‍സാഹനം എന്ന നിലയില്‍ 7500 രൂപയുടെ ചെക്ക് സമര്‍പ്പിച്ചു. ശ്രീ. ഷിബു പീപ്പിള്‍സ് റോഡിനു ഒരു മൊബൈല്‍ ഫോണും ശ്രീ. ജംഷാദിനു ഫുട്ബോള്‍ കിറ്റും ഉപഹാരമായി നല്കുകയുണ്ടായി.
ഇപ്പോള്‍ സെക്കന്തരാബാദില്‍ കഴിയുന്ന നടേഷ് നായക് എന്ന എണ്‍പതുകാരനായ കോഴിക്കോട്ടുകാരന്റെ ആഗ്രഹഫലമായിരുന്നു ഈ കൂടിചേരല്‍. പക്ഷേ, അനാരോഗ്യം കാരണം അദ്ദേഹത്തിനു പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല! വേദിയും ഭക്ഷണവും അടക്കം ഈ ഒത്തുചേരലിനുണ്ടായ പണച്ചെലവിന്റെ ഭൂരിഭാഗവും വഹിച്ചുകൊണ്ട് അദ്ദേഹം കോഴികോട്ടുകാര്‍ക്കൊരു ഉത്തമമാത്രുകയായി.
പരിപാടി ആദ്യാവസാനം നിയന്ത്രിക്കാന്‍ കോഴിക്കോടിനൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത രണ്ടു മുഖങ്ങള്‍ - 91.9 റേഡിയോ മാംഗോയുടെ രഘുവും കോഴിക്കോടിനു കോമഡിയുടെ പര്യായമായ വിനോദ് കോവൂരും!!
പരിചയപ്പെടലിന്റെയും തിരിച്ചറിയലുകളുടെയും ബഹളങ്ങള്‍ക്കൊടുവില്‍ മുസ്തഫയും സംഘവും നയിച്ച പഴയ ഗാനങ്ങള്‍ കോര്ത്തിണക്കിയ സംഗീതസന്ധ്യ ഗ്രുഹാതുരത്വത്തില്‍ വിഹരിക്കുന്ന ഈ ഓണ്‍ലൈന്‍ സൌഹ്രുദകൂട്ടായ്മയ്ക്ക് ഉചിതമായൊരു ഉറക്കുപാട്ടായി! 


Saturday, August 13, 2011

എന്റെ പ്രിയ ഫേസ് ബുക്ക്‌ സുഹൃത്തേ..!

ഓര്‍ക്കുട്ട്, ഫേസ് ബുക്ക്‌, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ്‌ തുടങ്ങിയ സൌഹൃദകൂട്ടായ്മകളുടെ വസന്തകാലമാണല്ലോ ഇന്ന്. ഇടയ്ക്കിടെ തിരക്കില്‍നിന്നു വിട്ടുനിന്ന്‍ ഈ തള്ളിക്കയറ്റത്തെ നോക്കികാണാന്‍ പ്രേരകമാകുന്ന ചില ഞെട്ടലുകള്‍ ഉണ്ടാകാറുണ്ട്. ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ എത്ര നിരര്‍ഥകമെന്ന് എന്നെ ഓര്‍മിപ്പിച്ച ഒരു അനുഭവം കൂടി:
          കഴിഞ്ഞ ഒരു ദിവസം വൈകുന്നേരം കോഴിക്കോട് ടൌണ്‍ ഹാളില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌ ഫേസ് ബൂകിലെ ഒരു സുഹൃത്തിനെ അവിടെ കാണുന്നത്. റിയല്‍ ലൈഫ്-ല്‍ വലിയ പരിചയമൊന്നുമില്ല, ഒരു തവണ ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ കൂട്ടായ്മയില്‍ ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്, വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ആ ഒത്തുചേരല്‍ വേളയില്‍ ഒന്നുരണ്ടു മണിക്കൂര്‍ ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ അപ്ഡേറ്റ്, ചിത്രങ്ങള്‍ എന്നിവ ലൈക്കാറും കമ്മെന്റാറും ഉണ്ട്. 
           ഏതായാലും ഒരേ ഗ്രൂപിലെ അംഗങ്ങളും ഓണ്‍ലൈന്‍ സുഹൃത്തുക്കളും ആണല്ലോ, ഒന്ന് പരിചയം പുതുക്കിക്കളയാം എന്ന് കരുതി അടുത്ത് ചെന്നു. ആള്‍ക്ക് മനസ്സിലാകാത്ത പോലെ! ഞാന്‍ ഇന്നയാള്‍ (ഫേസ് ബുക്ക്‌ പേര്) എന്ന് പരിചയപ്പെടുത്തി, എന്നിട്ടും മനസ്സിലായ മട്ടില്ല; ഗ്രൂപ്പിന്റെ പേര് കൂടി പറഞ്ഞു. മകള്‍ക്ക് സുഖമല്ലേ എന്നന്വേഷിച്ചു.. ചിത്രങ്ങളൊക്കെ കാണാറുണ്ട്, നന്നാവുന്നുണ്ട് എന്നുകൂടി പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. ഇപ്പോഴും കക്ഷിക്ക് റേഞ്ച് ക്ലിയര്‍ ആയ പോലെ തോന്നിയില്ല; കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി!
                 എന്നെ ഇരുത്തി ചിന്തിപ്പിച്ച അനുഭവം ആയിരുന്നു അത്.. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാന്‍ പ്രയത്നിക്കുമ്പോള്‍ നാം മറന്നുപോകുന്ന പലതുമുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും നാം മറക്കുന്നു. രോഗശയ്യയില്‍ കഴിയുന്ന അയല്‍ക്കാരനെ മറന്ന് വിദേശത്തുള്ള അദൃശ്യ സുഹൃത്തിനു നമ്മള്‍ ആശംസകള്‍ കൈമാറുന്നു. ഇത്തരം കൂട്ടായ്മകളില്‍ ദാനധര്‍മങ്ങള്‍ നടത്താന്‍ പരസ്പരം മത്സരിക്കുമ്പോള്‍ സ്വന്തം അയല്‍വക്കത്തെ കുടുംബം ഒരുനേരം വയറുനിറക്കാന്‍ പാടുപെടുന്നത് നമ്മള്‍ സൌകര്യപൂര്‍വ്വം കാണാതിരിക്കുന്നു. 
            ഒരു തിരുത്തല്‍ ചിന്തയ്ക്ക് സമയമായെന്ന് തോന്നുന്നു...: എന്റെ പ്രിയ ഫേസ് ബുക്ക്‌ സുഹൃത്തേ, താങ്കള്‍ക്കെന്തു തോന്നുന്നു?!





Friday, June 10, 2011

ഓത്തുപള്ളിയിലന്നു നമ്മള്‍..

ഒരു നൊസ്റ്റാള്‍ജിക്ക് മെലഡി.. വെറുതെയിരുന്നപ്പോ ഓര്‍മ വന്നു:

  

ഓത്തുപള്ളിയിലന്നു നമ്മള്‍ പോയിരുന്ന കാലം ..
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണു നീലമേഘം;
കോന്തലയ്ക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക,
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക!

പാഠപുസ്തകത്തില്‍ മയില്‍ പീലിവെച്ച്കൊണ്ട്,
പീലിപെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞ് പണ്ട്..
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു..
ഇപ്പോളാ കഥകളെ നീ അപ്പടി മറന്നൂ..

കാട്ടിലെ കോളാമ്പിപ്പൂക്കള്‍ നമ്മളെ വിളിച്ചു,
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചൂ..
കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു,
കാത്തിരിപ്പും മോഹവും ഇന്നെങ്ങനെ പിഴച്ചു..

ഞാനൊരുത്തന്‍ നീയൊരുത്തി, നമ്മള്‍ തന്നിടയ്ക്ക്,
വേലികെട്ടാന്‍ ദുര്‍വിധിയ്ക്ക് കിട്ടിയോ മിടുക്ക്..
എന്റെ കണ്ണൂനീരുതീര്‍ത്ത കായലിലിഴഞ്ഞു,
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞൂ..

ഓത്തുപള്ളിയിലന്നു നമ്മള്‍ പോയിരുന്ന കാലം ..
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്ക്കയാണു നീലമേഘം;
കോന്തലയ്ക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക,
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടേ മൊല്ലാക്കാ..!!
Related Posts with Thumbnails