Showing posts with label Mobile phone misuse. Show all posts
Showing posts with label Mobile phone misuse. Show all posts

Thursday, March 11, 2010

ഹോട്ടല്‍ ടോയ്-ലറ്റില്‍ ക്യാമറ : ഓര്‍ക്കുക, അവന്‍ എല്ലാറ്റിനും സാക്ഷി!

കഥയല്ല സുഹൃത്തുക്കളേ, എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. ഇന്നുച്ചയ്ക്ക്  കോഴിക്കോട് സംഭവിച്ചത്, അല്ല കുറെക്കാലമായി സംഭവിച്ചുകൊണ്ടിരുന്നത്! ഇന്നുച്ചയ്ക്ക് കയ്യോടെ കണ്ടുപിടിക്കപ്പെട്ടു എന്ന് മാത്രം. വൈകുന്നേരം അഞ്ചുമണിക്ക് മാനാഞ്ചിറയില്‍ എത്തിയപ്പോളാണ് എനിക്ക് മോഹന്‍ നിലമ്പൂരിന്റെ ഫോണ്‍ വരുന്നത്: ഞങ്ങളുടെ സുഹൃത്തായ കപിലിന്റെ സഹോദരിയും സഹപാഠികളും കോഴിക്കോട്ടെ ഒരു പ്രമുഖ ഹോട്ടലിലെ ലേഡീസ് ടോയ്-ലറ്റില്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചയെപ്പറ്റി!! 
            കോഴിക്കോട് മുക്കത്തിനടുത്തെ സ്വകാര്യ എന്ജിനീയറിംഗ്  കോളേജിലെ വിദ്യാര്‍ഥിനികളായ അവര്‍ നഗരത്തില്‍ ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇന്റെര്‍വ്യൂവിനുശേഷം നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ ട്രാന്‍സ്പോര്‍ട്ട് സ്ടാന്റിനടുത്തുള്ള ശാഖയില്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ കയറി. മറ്റു ചില വിദ്യാര്‍ഥികളും കൂടെ ഉണ്ടായിരുന്നു. ഭക്ഷണത്തിനു ശേഷം മറ്റു മൂന്നു വിദ്യാര്‍ഥിനികളും ടോയ്-ലറ്റില്‍ പോയി വന്നു. അവസാനമാണ് സുഹൃത്തിന്റെ സഹോദരി ടോയ്-ലറ്റില്‍ കയറുന്നത്. കയറിയ പാടെ വെന്റിലേറ്ററിനു സമീപം മൊബൈല്‍ ഫോണ്‍ പോലെ എന്തോ ഒളിപ്പിച്ചുവച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ അവര്‍ പുറത്തിറങ്ങി ആണ്‍കുട്ടികളെ വിവരമറിയിച്ചു. ടോയ്-ലറ്റില്‍  കയറി പരിശോധിച്ച കുട്ടികള്‍ക്ക് കിട്ടിയത് ഒരു അത്യന്താധുനിക മൊബൈല്‍ ഫോണ്‍! ക്യാമറ പണി തുടങ്ങിയിട്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ബഹളമായി, പ്രതിയെ കയ്യോടെ പിടികൂടി. മൊബൈല്‍ ഒളിപ്പിക്കുന്നതിനിടയില്‍ സ്വന്തം മുഖം ക്യാമറയില്‍ പതിഞ്ഞതാണ് പ്രതിയെ കുടുക്കിയത്. രണ്ടുമൂന്നുമാസം മുമ്പ് ജോലിക്ക് ചേര്‍ന്ന, കൂരാച്ചുണ്ട് സ്വദേശിയായ അഖില്‍ ജോസ് ആണ് പ്രതി. 
            തമ്മില്‍ കയ്യേറ്റവും നാട്ടുകാരുടെ വക കൈവെക്കലും തകൃതിയായി നടന്നു. നടക്കാവ് പോലീസ് എത്തിയപാടെ അന്വേഷിച്ചത് മൊബൈല്‍ ഫോണ്‍ എവിടെ എന്നായിരുന്നു. മൊബൈല്‍ ഫോണ്‍ തരാന്‍ പറ്റില്ല, ഞങ്ങള്‍ കോടതിയില്‍ അല്ലെങ്കില്‍ കമ്മീഷണര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചോളാം എന്ന് സുഹൃത്തിന്റെ സഹോദരന്‍  രാഹുല്‍ (ചെറുപ്പത്തിന്റെ ധാര്ഷ്ട്യമാകാം!) പറഞ്ഞത് പോലീസിനു പിടിച്ചില്ല. ചെകിടടച്ച് ഒരടിയായിരുന്നു മറുപടി ‍;  നിനക്ക് പോലീസിനെ വിശ്വാസമില്ലേടാ എന്ന് ചോദ്യം പുറകെ! തലകറങ്ങിപ്പോയ പയ്യന് പിന്നീടുവന്ന സംസ്കൃതം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായില്ല. ഹോട്ടല്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു എന്ന കുറ്റം ചുമത്തി പയ്യനെ അറസ്റ്റു ചെയ്യാനും ശ്രമം നടന്നുവത്രേ! സ്റ്റേഷനില്‍ കൊണ്ടുപോയ രാഹുലിനെ പ്രതിയെ എന്നപോലെ തുണിയഴിപ്പിച് നിര്‍ത്തി മര്‍ദ്ദിച്ചു എന്നും കേള്‍ക്കുന്നു. പൈസയുടെ ഒരു പവറേയ് .....!! 
        ഇതിനിടെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനായി വിദ്യാര്‍ഥിനികള്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പോയി. ഈ സമയത്താണ് മോഹന്റെ ഫോണ്‍ കിട്ടി ഞാന്‍ അവിടെ എത്തുന്നത്. പകച്ചരണ്ട മാന്പേടകളെ പോലെ രണ്ടു പെണ്‍കുട്ടികള്‍ പുറത്തുണ്ട്. സുഹൃത്തിന്റെ സഹോദരി കമ്മീഷണരുടെ ചേംബറിനുള്ളിലാണ്. മറ്റൊരു സഹോദരിയും ഭര്‍ത്താവും എത്തിയിട്ടുണ്ട്. ഉടനെത്തന്നെ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയും സ്ഥലത്തെത്തി. ചാനല്‍ പട പുറത്ത് കാത്തു നില്‍ക്കുന്നു. തങ്ങളുടെ ഫോട്ടോ എടുക്കുമോ, വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമോ എന്നൊക്കെയായിരുന്നു പാവം പെണ്കൊടികളുടെ ഭയം! അവരെ കുറ്റം പറയാന്‍ കഴിയില്ല, ചാനല്‍ മത്സരത്തിനിടയില്‍ വാര്‍ത്ത എങ്ങനെയാണ്  പുറത്തുവരുക എന്ന് പറയാന്‍ കഴിയില്ലല്ലോ?!
             കമ്മീഷണര്‍ വിളിച്ചതനുസ്സരിച്ച് ചാനല്‍ പട ചേംബറില്‍ കയറിയ ഉടനെ മറ്റു രണ്ടു പെണ്‍കുട്ടികളും മുങ്ങി. കോളേജ് ഡയരക്ടര്‍ സ്ഥാപനത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ തയ്യാറായെങ്കിലും പെണ്‍കുട്ടിയുടെ പരാതി ധാരാളമാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. എത്രകാലമായി ചായാഗ്രഹണം നടക്കുന്നു, ഇതിനുപിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നെല്ലാം വിശദമായി അന്വേഷിക്കുമെന്ന്‍ കമ്മീഷണര്‍ മാധ്യമങ്ങളെ അറിയിച്ചു.  
           ഇതിനിടെ യൂത്ത് കോണ്ഗ്രസ്, ഹിന്ദു ഐക്യ വേദി, എഐവൈഎഫ്  എന്നീ സംഘടനകള്‍ ഹോട്ടലിലേക്ക് നടത്തിയ മാര്‍ച്ചുകള്‍ അക്രമാസക്തമായി. ഹോട്ടലിന്റെ ജനാലചില്ലുകളും  വസ്തുവകകളും നശിപ്പിക്കപ്പെട്ടു. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ യൂത്തന്മാര്‍ക്ക് പരുക്കുണ്ടെന്നും കേള്‍ക്കുന്നു. ശരിയോ തെറ്റോ?! ഒന്നറിയാം: മാതൃകാ പോലീസിന്റെ ആതിഥ്യമര്യാദ  നേരിട്ടനുഭവിച്ചു എന്നവകാശപ്പെടുന്ന എന്റെ സുഹൃത്തിന്റെ സഹോദരന്‍ ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ചെവിയില്‍ ഒരു മൂളല്‍ മാത്രം. നിലക്കാത്ത ചര്‍ദ്ദി കണ്ടിട്ട്, തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ടോ എന്നറിയാന്‍ സ്കാന്‍ ചെയ്യാന്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി എന്നാണു അവസാനം കേട്ടത്!

കേരളം ലൈംഗികവൈക്രുതങ്ങളുടെ ഭീകരമുഖങ്ങള്‍ ഓരോന്നായി ദിനേന പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. കാമവെറിപൂണ്ട പുരുഷന്മാരുടെ കഴുകന്‍ കണ്ണുകള്‍ കണ്ടു പരിചയിച്ച മലയാളി വനിതകളേ, ഇനി യന്ത്രക്കണ്ണുകളെ കണ്ടെത്താന്‍ ശീലിക്കുക! ഹോട്ടല്‍ മുറിയില്‍, റെസ്റ്റോറന്റിലെ ടോയ്-ലറ്റില്‍, വസ്ത്രക്കടകളിലെ ചെഞ്ചിംഗ് റൂമില്‍, ഇന്റെര്‍ നെറ്റ് കഫേകളില്‍.. എല്ലായിടത്തും ക്യാമറക്കണ്ണുകള്‍ നിങ്ങള്‍ തുണിയുരിയുന്നതും കാത്തിരിക്കുന്നു!!


വിഷയത്തില്‍ ബെര്‍ളിയുടെ പോസ്റ്റ്‌ ഇവിടെ

9 pm, 12.03.2010:
പയ്യന്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ; ഒരു ചെവി അടഞ്ഞുപോയി, മൂത്രം പോകാനും ബുദ്ധിമുട്ടുണ്ട്! നടക്കാവ് എസ്ഐ ജി. സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.  രാഹുലിനും നാട്ടുകാരായ മറ്റു പതിനഞ്ചുപേര്‍ക്കുമെതിരെ പ്രതിയെ മര്‍ദ്ദിച്ചു എന്ന പേരില്‍ പോലീസ് കേസേടുത്തിരിക്കുന്നു.
             ആ മൂന്നു പെണ്‍കുട്ടികളെയും ചോദ്യം ചെയ്യാന്‍ വേണ്ടി പ്രശ്നം നടന്ന  ഹോട്ടലില്‍  വിളിച്ചുവരുത്തി വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പത് മണി വരെ  സീഐയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ്മെന്റ് എടുത്തു. ഹോസ്ടലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികളാണെന്നോര്‍ക്കണം! കൂടെചെന്ന ടീച്ചര്‍മാരെയും ബന്ധുക്കളെയും അകത്തുകടത്തിയില്ല. ചോദ്യംചെയ്യല്‍ നീണ്ടുപോയപ്പോള്‍ കമ്മീഷണരുടെ പ്രത്യേക അനുമതി വാങ്ങി എന്റെ സുഹൃത്ത് കപില്‍ അകത്തുകടന്നു. ഇത്രയും സമയം മുഴുവന്‍ ഈ രംഗങ്ങളത്രയും (ഹോട്ടല്‍ ഉടമസ്ഥന്റെ അറിവോടെ) ഹോട്ടലിലെ ക്ളോസ്ഡ് സര്‍ക്യൂട് ടീവീയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഹൃത്ത് ഇത് പോലീസ് ഉദ്യോഗസ്ഥനു ചൂണ്ടിക്കാണിച്ചുകൊടുത്തതു പ്രകാരം ക്യാമറ ഹാര്‍ഡ് ഡിസ്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പകല്‍ ഹോട്ടലിനുമുന്പില്‍ ധര്ണ നടക്കുന്നതുകാരണമാണു ചോദ്യം ചെയ്യലും തെളിവെടുപ്പും വൈകിയതെന്നായിരുന്നു പോലീസിന്റെ പക്ഷം!
 
കര്‍മം ചെയ്തവന്‍ ഫലം അനുഭവിച്ചല്ലേ പറ്റൂ!!

N.B: മനുഷ്യാവകാശകമ്മീഷനും വനിതാകമ്മീഷനും പ്രത്യേകം അന്വേഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
Related Posts with Thumbnails