Showing posts with label PDP. Show all posts
Showing posts with label PDP. Show all posts

Tuesday, January 12, 2010

സക്കറിയ ചോദിച്ചതും ചോദിക്കാഞ്ഞതും

സുകുമാരേട്ടാ,
എഴുതിയത് വായിച്ചു, യോജിക്കുന്നു, എല്ലാം ശരി, സക്കറിയയെ കയ്യേറ്റം ചെയ്തത് വളരെ ഹീനമായി, അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കുതിരകയറ്റമായിപ്പോയി! 
           ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ചും വായിച്ചു: താങ്കള്‍ എഴുതിയതും പത്രങ്ങള്‍ എഴുതി എന്നു വരുത്തിയതും. അടുത്ത ദിവസം ചാനലുകളില്‍ കയറിയിരുന്ന് ഉണ്ണിത്താന്‍ നടത്തിയ വീരോചിതമായ വിശദീകരണവും കേട്ടു. എന്റെ ചില സംശയങ്ങള്‍ ഒന്നു ചോദിച്ചോട്ടെ?!
1. അഷറഫ് എന്നാളുടെ വീട്ടില്‍ ഒരു രാത്രി ഉണ്ണിത്താനും ജയലക്ഷ്മിയും കാറില്‍ എത്തുന്നു. കൊല്ലത്ത് നിന്നാണ് അവര്‍ വരുന്നത്. വീട്ടുടമയായ അഷറഫ് തന്നെയാണ് വാതില്‍ തുറന്ന് കൊടുക്കുന്നത്. വീട്ടില്‍ വെളിച്ചം കണ്ട ഉടനെ മൂന്ന് നാലു പേര്‍ കടന്ന് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിത്താന്‍ അവരോട് കയര്‍ക്കുന്നു.
എന്താണര്‍ഥം , രാത്രി ഒമ്പതുമണിക്ക് അവര്‍ വരും എന്നറിയാവുന്ന അഷ്റഫ് ലൈറ്റ് ഓഫ് ചെയ്ത് കരണ്ടു ലാഭിക്കുകയായിരുന്നോ? അതോ ആരുടെയും അനാവശ്യശ്രദ്ധ ആകര്‍ഷിക്കേണ്ട എന്നു കരുതിയിട്ടോ?
2. അഷ്റഫിന്റെ കുടുംബം ആ വീട്ടില്‍ ഉണ്ടായിരുന്നോ, അവരെ ആരും ഉപദ്രവിച്ചതായി കേട്ടില്ല?!
3. ആ രാത്രി തന്നെ ബന്ധുവും വിവാഹിതയുമായ ജയലക്ഷ്മിയുടെ കയ്യില്നിന്നും കാശുവാങ്ങണം എന്നു ഉണ്ണിത്താനു വാശിയായിരുന്നോ?
4. ചെക്ക് കിട്ടിയിരുന്നില്ലേ, വണ്ടിച്ചെക്കായിരുന്നോ?
5. രാത്രി പോയാല്‍ മാത്രമേ അഷ്റഫിനെ കാണാന്‍ സാധിക്കുകയുള്ളോ?
6. മധ്യസ്ഥം പറയാന്‍ ഞാനും കൂട്ടുവരാം എന്നു ഭര്ത്താവു പറഞ്ഞില്ലേ, തിരുമ്മല്‍ തിരക്കിലായിരുന്നോ?
7. രാത്രി ഉണ്ണിത്താനേട്ടന്‍ ബാംഗ്ലൂര്‍ക്കു പോയാല്‍ പാവം ജയലക്ഷ്മി എവിടെ കിടക്കും, അഷ്റഫിന്റെ കൂടെയോ?
8. രാത്രി ഒമ്പതുമണിക്ക് മഞ്ചേരി വഴി ബാംഗ്ലൂര്‍ക്കു പോയാല്‍ ചെക്ക്പോസ്റ്റില്‍ കിടക്കേണ്ടിവരും (കര്‍ണാടകത്തില്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ട് കുറച്ചുനാളായി, പത്രക്കാര്ക്കൊക്കെ അറിയാം!) എന്ന് ഉണ്ണിത്താനറിയില്ലേ?    
9. പോലീസ് പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി സത്യങ്ങള്‍ തെളിയിച്ച പാരമ്പര്യമുള്ള (മുത്തൂറ്റ് കേസ്  ഉദാഹരണം) നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ എന്തേ ഈ വിഷയത്തില്‍ യാതൊരു അന്വേഷണവും നടത്തിയില്ല?
10. ഒന്നരദിവസം കൊണ്ട് ഈ വാര്‍ത്ത കുഴിച്ചുമൂടപ്പെടണം എന്നാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ?
11. ഉണ്ണിത്താന്റെ കന്യകാത്വം തെളിയിക്കാനെങ്കിലും എന്തുകൊണ്ട് മാധ്യമങ്ങള്‍ തുടര്‍അന്വേഷണ പരമ്പരയും പോലീസിന്റെ കേസ് ഡയറിയും പ്രസിദ്ധീകരിച്ചില്ല?   
12. സ്വയം വേശ്യ എന്നു വിശേഷിപ്പിച്ച ഒരു സ്ത്രീ മലയാളികളെ ഒന്നടങ്കം വിഡ്ഡികളാക്കിക്കൊണ്ട് ഒരു രാഷ്ട്രീയനേതാവിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതും പിന്നീടത് പിന്‍വലിക്കുന്നതും തുടര്‍ചയായി കാണിക്കാന്‍ പ്രൈം ടൈം ഉഴിഞ്ഞുവെച്ച മലയാളവാര്‍ത്താ ചാനലുകള്‍ എന്തുകൊണ്ട് പാവം ജയലക്ഷ്മിയെ വിളിച്ച് രണ്ടുവാക്കു പറയാന്‍ അവസരം കൊടുക്കുന്നില്ല?
13. വിശദമായ വൈദ്യപരിശോധനയില്‍ ലൈംഗിക ബന്ധം നടന്നിട്ടില്ല (ഡിഫിക്കാരുടെ ടൈമിംഗ് റൊമ്പ മോശം, സേവയും ഉദ്ധരിക്കലും  തുടങ്ങുന്നതുവരെ ക്ഷമയില്ല!) എന്നു തെളിഞ്ഞ സ്ഥിതിക്ക് പോലീസ് എന്തിനു കേസ് മുന്നോട്ടുകൊണ്ടുപോകണം,  എന്തിനു അഷ്റഫിനെ അറസ്റ്റ് ചെയ്യണം?
14. വിവാഹിതയും അടുത്ത ബന്ധുവുമായ ഒരു സ്ത്രീയുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുക നിങ്ങളുടെ വീടോ, സ്ത്രീയുടെ വീടോ, അടുത്ത ബന്ധുക്കളുടെയോ സുഹ്രുത്തുക്കളുടെയോ വീടുകളോ, നാട്ടിലുള്ള ചെറിയ ലോഡ്ജോ, അതോ അവിടത്തെ കോണ്ഗ്രസ്സ് ആപ്പീസോ, ഇനി രണ്ടുപേരെയും ആരും പെട്ടെന്നു തിരിച്ചറിയാത്ത ദൂരെ ഏതെങ്കിലും നാടോ?!
15. ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ് അവര്‍ മഞ്ചേരിക്ക് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്റെ ഭാര്യയും ജയലക്ഷ്മിയുടെ അച്ചനമ്മമാരും പറഞ്ഞിട്ടുമുണ്ട്. ഭര്ത്താവദ്ദേഹം ഒന്നും പറഞ്ഞില്ലേ ആവോ?
16. പ്രായപൂര്‍ത്തിയായ ഒരു അന്യപുരുഷനും സ്ത്രീയും, അവര്‍ വിവാഹിതരാണെങ്കില്‍, രഹസ്യമായിട്ടാണെങ്കില്‍ക്കൂടി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലേ?
17. മഞ്ചേരിസംഭവത്തിനു കുറച്ചുദിവസം മുമ്പ് ഉണ്ണിത്താന്‍ റ്റീവീക്യാമറകള്ക്കു മുമ്പിലിരുന്ന്, "പോളിറ്റ്ബ്യൂറോ മീറ്റിങ്ങ് നടക്കുമ്പോള്‍ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ടിന്റെ തുടയ്ക്ക് പിടിച്ചാണിരിക്കാറെന്നും" പറയാനറയ്ക്കുന്ന മറ്റുപലതും പറഞ്ഞതു സക്കറിയയും സുകുമാരേട്ടനും കേട്ടില്ലേ? 
18. ഉണ്ണിത്താന്‍ സ്വയം തുണിയുരിഞ്ഞ ദിവസത്തിനു രണ്ടുനാള്‍ മുന്നേ, ചാനല്‍ കസേരയില്‍ കയറി ഞെളിഞ്ഞിരുന്ന് "പിണറായിക്ക് ആരെയാണു നോട്ടം: മദനിയെയോ സൂഫിയയെയോ?" എന്നു കേരളത്തോടുറക്കെ ചോദിച്ചപ്പോള്‍ സക്കറിയ ഉറക്കമായിരുന്നോ?!
19. മാനവും മാനഹാനിയും കോണ്ഗ്രസ്സുകാര്‍ക്കു മാത്രം ഉള്ളതാണോ?
20. സദാചാരം എന്നത് ഉണ്ണിത്താന്റെ എതിരാളികള്‍ മാത്രം പാലിക്കേണ്ട ഒന്നാണോ?
21. സക്കറിയ പ്രസംഗിച്ചു സഖാക്കളെ അരിശം കൊള്ളിച്ചത്, ഉണ്ണിത്താനെ ന്യായീകരിച്ചതല്ല; മറിച്ചു കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഒളിവില്‍ കഴിയുമ്പോള്‍ അവിഹിത വേഴ്ച നടത്തിയിട്ടുണ്ട് എന്ന വൃത്തികെട്ട പരാമര്‍ശമാണ്.  സക്കറിയ ഇവിടെ സദാചാരപോലീസ് ചമയുകയല്ലേ?! 
22. ബാംഗ്ലൂരിലെ ഒരു റഷ്യന്‍ വേശ്യയുടെ ലാപ്ട്ടോപ്പില്‍ ബിനീഷ് കോടിയേരിയുടെ ചിത്രം എന്ന കള്ളവാര്‍ത്ത (കള്ളവാര്ത്തയായിരുന്നു എന്ന് പിന്നീടു തെളിഞ്ഞു) രണ്ടാഴ്ച കൊണ്ടുനടന്നാഘോഷിച്ചത് സുകുമാരേട്ടനും സക്കറിയയും കണ്ടതല്ലേ? എന്തേ ഒന്നും പ്രതികരിച്ചുകണ്ടില്ല?!
            താന്‍ ബാംഗ്ളൂര്ക്കു പോകുന്ന വഴിയായിരുന്നെന്നും അകന്ന ബന്ധത്തിലുള്ള യുവതി മഞ്ചേരി വരെ ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തതാണെന്നുമായിരുന്നു ഉണ്ണിത്താന്‍ ആദ്യം പറഞ്ഞത്, ഇപ്പോ ദേ ഇങ്ങനെയൊക്കെ ആയി. ഈ വിഷയത്തില്‍ ഒന്നും എഴുതേണ്ടെന്ന് തീരുമാനിച്ചതാണ്. സുകുമാരേട്ടന്‍ എന്നെക്കൊണ്ട് ആ പ്രതിഞ്ജ തെറ്റിച്ചു, ക്ഷമിക്കണം സുമാരേട്ടാ! 
              സന്ദര്ഭവശാല്‍ പറയട്ടെ, ഞാന്‍ ഒരു ഡിഫിക്കാരനല്ല, ഒരു പീഡീപ്പിക്കാരനുമല്ല! ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സില്‍ വിശ്വസിക്കുന്ന (കേരളത്തിലെ കോണ്ഗ്രസ്സല്ല), സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഒരു സാദാ മലയാളി. 
             ഒന്നും എഴുതേണ്ട എന്നു തീരുമാനിച്ചതിനു കാരണം ഇനി പറയാം: ഞാനും ലൈംഗിക സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു, പക്ഷെ അത് ഉണ്ണിത്താനും സക്കറിയക്കും കോണ്ഗ്രസ്സുകാര്ക്കും മാത്രം പോര എന്നും ഉറച്ചുപ്രഖ്യാപിക്കുന്നു, ജയ് ഹിന്ദ്!!

Thursday, January 07, 2010

ലീഗ് ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല!

കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി കത്തി നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു റഷീദും അഷ്റഫും; ഫോട്ടോയടക്കം വാര്‍ത്ത. പ്രതീക്ഷയോടെയാണ് വാര്‍ത്ത വായന തുടങ്ങിയത്, ഒന്നുരണ്ടാഴ്ചതെയ്ക്ക് കുശാലായി. റഷീദും അഷ്റഫും ഉണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും തീവ്രം കാണുമല്ലോ, ഏത്?!  ബസ്‌ കത്തിക്കലും  ബോംബ്‌ (?) പൊട്ടിക്കലും ഒക്കെ നടന്നെങ്കിലും ഇതുവരെ ഒരു ജീവിക്കും രോമത്തില്‍ പോലും പരുക്കില്ല. ഈ കേസില്‍ അങ്ങനെയല്ലല്ലോ! കഷ്ടം, മനോരമ തീരെ നിരാശനാക്കിക്കളഞ്ഞു. എന്നിരുന്നാലും  അടുത്ത രണ്ടു ദിവസം അട്ടിമറിസാധ്യത-അന്വേഷണം എന്നൊക്കെ പറഞ്ഞ് പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. 
           എത്ര പേര്‍ക്കു പരിക്കേറ്റു, എത്ര പേര്‍ മരിച്ചു, എത്ര രൂപയുടെ നഷ്ടം സംഭവിച്ചു എന്നതൊന്നുമല്ല തീവ്രവാദപ്രവര്‍ത്തനങ്ങളുടെ തീവ്രതയുടെ അളവുകോല്‍ എന്നു മലയാളി കുറേശ്ശെ മനസ്സിലാക്കിത്തുടങ്ങുന്നു,  അന്തോനീസ്സു പുണ്യാളനു സ്തുതി! അതുകൊണ്ടാണല്ലോ NIA (ദേശീയ അന്വേഷണ ഏജന്‍സി) കേരളത്തില്‍ അങ്ങോളമിങ്ങോളം ആപ്പീസുകള്‍ തുറന്നുകൊണ്ടിരിക്കുന്നത്. മദനി മക്കളെ നിരാഹാരത്തിനു പ്രേരിപ്പിച്ചതും, ഭാര്യയെ പിച്ചിചീന്തിക്കോ എന്നു പറഞ്ഞതും, ഉസാമ ബിന്‍ ലാദനെപ്പൊലെ താടി വച്ചു നടക്കുന്നതും മദനിയുടെ മോന്‍ വഴിയരികില്‍ മൂത്രമൊഴിച്ചതും തുടങ്ങി മദനിയുടെ ഉമ്മാന്റെ അനിയത്തിയുടെ ഭര്ത്താവിന്റെ അമ്മാവന്റെ വീട്ടിലെ തോട്ടക്കാരന്‍ വെള്ളമടിച്ചു കള്ളുഷാപ്പില്‍ വാളുവെച്ചതുവരെയുള്ള എല്ലാ ഭീകരപ്രവര്‍തനങ്ങളും നിരീക്ഷിയ്ക്കാനും കൊച്ചുകേരളത്തിലെ കണ്ണും കാതും തുറന്നിരിക്കുന്ന നിര്‍ഭയ, നിഷ്പക്ഷ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാനും സൌകര്യാര്‍ഥമാണീ ആപ്പീസുകള്‍ തുറക്കുന്നതത്രേ!! NIA -യും മനോരമയും ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ സ്ഥിതി, ഓ, ഓര്‍ക്കാന്‍ കൂടി വയ്യ! ദൈവത്തിനു സ്തുതി!!
              പറയുമ്പോള്‍ എല്ലാം പറയണമല്ലോ! കേരളത്തിലെ മുസ്ലീങ്ങള്‍ ഇങ്ങനെ ഓരോരുത്തരായി യൂനിനോര്‍ പരസ്യം പോലെ (ഇനി എന്റെ നമ്പര്‍) തീവ്രവാദികളായി (സൂഫിയയെയോ മദനിയെയോ ഫോണ്‍ വിളിച്ചവര്‍ എന്നും അര്‍ഥം വരും)  മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നതില്‍ ഒരു മുഖ്യ പങ്ക് സമുദായത്തിന്റെ കാവലാളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന സംഘടനയ്ക്കാണ്. ക്രെഡിറ്റ് കൊടുക്കേണ്ടാവര്‍ക്ക് അതു കൊടുക്കേണ്ട സമയത്ത് തന്നെ കൊടുക്കണം, വൈകിക്കരുത്.  സമുദായത്തിലെ തീവ്രവാദികളെ പുറത്തുകൊണ്ടുവരികയും ജനമധ്യത്തില്‍ കുനിച്ചുനിര്‍ത്തി ശൂലം കേറ്റുകയും ചെയ്യേണ്ടത്  സമാധാനത്തിന്റെ (പറന്നുപോയ) വെള്ളരിപ്രാവിന്റെ സ്വന്തം പാര്‍ട്ടിയുടെ ധാര്‍മികമായ കടമയാണ്. പ്രത്യേകിച്ചും ആ തീവ്രവാദികള്‍ ഇടതുപക്ഷവുമായി ബന്ധമുള്ളവരാണെങ്കില്‍‍!
          എന്നുമുതലാണ് ലീഗിന്റെ ധാര്‍മികബോധം പൂര്‍വാധികം ശക്തിയോടെ ഉണര്‍ന്നു തുടങ്ങിയത് എന്ന് പരിശോധിക്കുന്നത് രസമുള്ള സംഗതിയാണ്. സമുദായത്തിന് മുകളിലുള്ള തങ്ങളുടെ പിടി അയഞ്ഞു തുടങ്ങുന്നു, മുസ്ലിം വോട്ടിനു വേറൊരു അവകാശി ഉയര്‍ന്നു വരുന്നു എന്നൊക്കെ തോന്നുന്നിടത്താണ് മേല്‍പ്പറഞ്ഞ ധാര്‍മികബോധം ശക്തി പ്രാപിക്കുന്നത്. കുറേശ്ശെ എതിരാളിയെ വര്‍ഗീയനായും തീവ്രവാദിയായും ഭീകരവാദിയായും  മുദ്ര കുത്താന്‍ ശ്രമം തുടങ്ങുന്നു. ഇത് പണ്ട് മുതലേ ഉണ്ട്, ഇപ്പോള്‍ ഈയൊരു സ്വഭാവം മറ്റുപലരും മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് മാത്രം. മനോരമയുടെയും സംഘപരിവാറിന്റെയും ഐക്യ ജനാധിപത്യ മുന്നണിയിലെ ചില ഘടകകക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്കു അറിഞ്ഞോ അറിയാതെയോ മുസ്ലിം ലീഗും കൂട്ടുനില്‍ക്കുന്നു എന്ന് പറയേണ്ടിവരും. അറിവില്ലായ്മ ഒരു കുറ്റമല്ല, തീവ്രവാദ കേസാണെങ്കില്‍ പത്തുകൊല്ലം വിചാരണയില്ലാതെ അകത്തു കിടക്കേണ്ടി വരും എന്ന് മാത്രം! 
             രസം അതല്ല, മുസ്ലിം ലീഗ് ആണ് ഇത് പറയുന്നത് എന്നതിലാണ് അത്ഭുതം. അത്യാവശ്യം സാമാന്യബോധം ഉദിച്ചുതുടങ്ങിയ കാലം മുതലേ എന്നെ കുഴക്കുന്ന ഒരു സമസ്യയുണ്ട്: സാമുദായിക അടിസ്ഥാനത്തിലുള്ള, വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ല എന്നാണു പഠിച്ചത്; പേരില്‍ തന്നെ സമുദായമുള്ള മുസ്ലിം ലീഗിന് പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് കാര്യം? ഭാരതീയ ജനതാ പാര്‍ട്ടി എന്ന് സ്വയം വിളിക്കുന്ന ഒരു പാര്‍ട്ടിയെ നമുക്കെങ്ങനെ വര്‍ഗീയമെന്നു വിളിക്കാനാകും?! അബ്ദുല്‍ നാസര്‍ മദനി പണ്ട് പറയാറുണ്ടായിരുന്നത്രേ, കുഞ്ഞാലിക്കുട്ടിയെ വിളിച്ചു മുസ്ലിം ലീഗിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ കൊടുത്താല്‍ അങ്ങേര്‍ ആകെ കണ്ഫ്യൂഷനില്‍ ആകുമെന്ന്! ഇതിനെതിരെയൊക്കെ കണ്ണടയ്ക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് PDP -യെയും INL -നെയും BJP -യേയുമൊക്കെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് വിളിക്കാന്‍ എന്ത് ധാര്‍മിക അവകാശമാനുള്ളത്? 
         മുസ്ലീം ലീഗ് ഒരു മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് എനിക്കഭിപ്രായമില്ല; പക്ഷേ അവര്‍ വര്‍ഗീയമായോ, സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലോ പെരുമാറുന്ന സംഘടനയാണ് എന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷേ സ്വന്തം സമുദായത്തിനു മേലുള്ള തങ്ങളുടെ നിയന്ത്രണം അരക്കിട്ടുറപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അതേ സമുദായത്തിന് മേല്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്നത് അവര്‍ അറിയാഞ്ഞിട്ടോ എന്തോ?! മദനിയെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും, അദ്ദേഹവുമായി എന്തെങ്കിലും തരത്തില്‍ മുന്പെന്നെങ്കിലും നേരിയ ബന്ധം മാത്രമുള്ളവരെപ്പോലും ഭീകരരായി ചിത്രീകരിക്കാനും മാധ്യമവിചാരണയ്ക്ക് വിധേയരാക്കാനും ലീഗ് നേതൃത്വം കാണിക്കുന്ന ഈ വ്യഗ്രത പല ദുസ്സൂചനകളും സമൂഹത്തിനു നല്‍കുന്നുണ്ട്.  ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ലവ് ജിഹാദ് വിവാദത്തില്‍ ലീഗിന്റെ അര്‍ത്ഥഗര്‍ഭമായ മൗനം കേരളത്തിലെ മുസ്ലിങ്ങളെ ആശ്ചര്യപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പുവരെ മദനി വെറും വര്‍ഗീയനായിരുന്നു.  തെരഞ്ഞെടുപ്പിന് ശേഷം പെട്ടെന്ന് തന്നെ PDP-യും PDP-ക്കാരും കേരളം കണ്ട ഏറ്റവും വലിയ ഭീകരരായി മാറുന്നതും നാം കണ്ടു. തടിയന്റവിട നസീര്‍ ഏറ്റവും വിശ്വാസ്യതയുള്ള മലയാളിയായി പൊടുന്നനെ മാറി. അദ്ദേഹത്തിന്റെ വിലയേറിയ അഭിപ്രായപ്രകാരം പലരും തീവ്രവാദ കേസുകളില്‍ പ്രതികള്‍ ആകുന്നതും  അല്ലാതാകുന്നതും നാം കണ്ടു. "രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍‍" എന്ന പ്രശസ്ത കവിതാശകലത്തിലെ 'ഭവാന്‍' ആരാണെന്ന് മനസ്സിലായില്ലേ?! 
           "മദനിയെ ഉപേക്ഷിക്കൂ, സ്വയം രക്ഷിക്കൂ" എന്ന സന്ദേശം ദേശീയ അന്വേഷണ ഏജന്‍സി വഴി കൈമാറുന്നതൊക്കെ ശരി; "ലീഗില്‍ ചേരൂ, ഭീകരന്‍ അല്ലാതാകൂ" എന്നും വ്യംഗ്യമായി സൂചിപ്പിച്ചോളൂ. പക്ഷേ, ഈ പ്രകടനങ്ങള്‍ക്കിടയ്ക്ക് ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ഇടംപിടിക്കുന്ന ചിന്തകള്‍ എന്തൊക്കെയായിരിക്കും  എന്ന് ബുദ്ധിയുള്ള ലീഗുകാര്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! 'ബുദ്ധിയുള്ള' എന്ന് സൂചിപ്പിച്ചത് എയര്‍പോര്‍ട്ട് കെട്ടിടത്തില്‍ കയറി പാകിസ്ഥാന്റെ, സോറി, ലീഗിന്റെ കൊടി കെട്ടിയ ചെക്കന്മാരെയല്ല ഞാന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാനാണ്. 
             ഒമ്പതുകൊല്ലം വിചാരണയില്ലാതെ ജയിലില്‍ കഴിഞ്ഞ ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ കോടതി നിരുപാധികം വിട്ടയച്ച ഒരാളാണ് മദനി. (കയ്യിലിരിപ്പ് കൊണ്ട്) വികലാംഗനായ അദ്ദേഹം തിരിച്ചുവന്ന്‍ പണ്ട് തീവ്രമായി പ്രസംഗിച്ചതിനൊക്കെ ക്ഷമ ചോദിച്ചു. പ്രിയങ്കാ ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന്‍ അദ്ദേഹം, തന്നെ ബോംബെറിഞ്ഞു പരുക്കേല്‍പ്പിച്ചവര്‍ക്ക് മാപ്പും കൊടുത്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തുണച്ചു എന്ന ഒരു തെറ്റേ അങ്ങേരു ചെയ്തുള്ളൂ! ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം, ഇങ്ങനെ പ്രതിരോധത്തില്‍ ആകുന്നത് ഓര്‍മ വെച്ചതിനുശേഷം ആദ്യമായാണ്‌. മാധ്യമങ്ങളെ സമ്മതിക്കണം!!
         ഈ ബഹളമൊക്കെ കെട്ടടങ്ങും, അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒക്കെ UDF ജയിക്കും. പിന്നെയെന്ത്? ശേഷം ലീഗിന് വോട്ട് ചെയ്യാന്‍ തീവ്രവാദിയല്ലാത്ത ഏതെങ്കിലും മുസ്ലിം കേരളത്തില്‍ കാണുമോ ആവോ? കാണുമായിരിക്കും, അന്നും ഉണ്ടാകുമല്ലോ കുറെ ലീഗ് നേതാക്കള്‍, ഭരണത്തെ ചുറ്റിപ്പറ്റി!!  
Related Posts with Thumbnails