Thursday, June 24, 2010

വിദ്യാര്‍ഥി സംഘടനകളുടെ ധാര്‍ഷ്ട്യം ; അതോ സഭയുടേതോ?!

കേരളത്തില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും ഭീകരമായ സംഭവം, ദുരന്തം എന്നും പറയാം, എന്താണ്? മലയാള മനോരമ വായനക്കാരനാണോ, സംശയലേശമന്യേ പറയാം: കേരളത്തിലെ പുണ്യപുരാതന കലാലയമായ കോട്ടയത്തെ CMS കോളേജില്‍ എസ്എഫ്ഐ കാപാലികന്മാര്‍  കൊടുംഭീകരമായ അക്രമം അഴിച്ചുവിട്ട സംഭവം തന്നെ! എത്ര ജനാലകളുടെ പരിപാവനമായ ചില്ലുകളാണെന്നോ കശ്മലന്മാര്‍ എറിഞ്ഞു തകര്‍ത്തു കളഞ്ഞത്?! ഹോ, പ്രതിപക്ഷ നേതാക്കള്‍ക്കൊന്നും  അപലപിച്ചിട്ടും പ്രതിഷേധിച്ചിട്ടും മതിവരുന്നില്ല. "എന്നിട്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു....." എന്ന് പണ്ടാരാണ്ടോ പാടിയ പോലെ ശ്രീമാന്മാര്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നാടുമുഴുവന്‍ ഓടിനടന്നു സംഭവത്തെ അപലപിച്ചുകൊണ്ടിരിക്കുകയാണ്.
           പെട്ടെന്നൊരു ദിവസം ഈ പഹയന്മാര്‍ക്ക് ഹാലിളകി കോളേജിന്റെ മെക്കിട്ടുകേറാന്‍ എന്താണാവോ കാരണം? അതു ഞാനും നിങ്ങളും അന്വേഷിച്ചുമില്ല, പത്രം പറഞ്ഞതുമില്ല! ഏതോ പയ്യന്മാരെ പുറത്താക്കി എന്നോ, ഒരു മാസമായി സമരം ചെയ്തിട്ടും തിരിച്ചെടുത്തില്ല എന്നോ ഒക്കെ അവിടന്നും ഇവിടന്നും കേട്ടു. എന്തിനാ ഇവരെ പുറത്താക്കിയതെന്ന് ചോദിച്ചാല്‍, അതു കോളേജ് മാനെജ്മെന്റിനെതിരെ സമരം ചെയ്തിട്ടാണത്രേ!
         കോളേജ് മാനേജ്മെന്റിന്റെ കച്ചവടതാല്പര്യങ്ങളെ എതിര്‍ത്തതിനാണ് അച്ചടക്കനടപടിയും പുറത്താക്കലും  എന്നാണു എസ്എഫ്ഐ പറയുന്നത്. ചര്‍ച്ചകള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല, വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കില്ല എന്ന് തന്നെയാണ് കോളേജ് അധികൃതരുടെ നിലപാട്. വേണമെങ്കില്‍ പരൂക്ഷ എഴുതാന്‍ അനുവദിക്കും. സര്‍വകലാശാലയുടെ അന്വേഷണ സമിതി കുട്ടികള്‍ കുറ്റക്കാരല്ല എന്ന് നേരത്തെ കണ്ടെത്തിയിട്ടും അവരെ തിരിച്ചെടുക്കാഞ്ഞതെന്തേ എന്നൊന്നും ചോദിച്ചേക്കരുത്!
           കഥ ചുരുക്കത്തില്‍: കോളേജിലെ കൊമേഴ്സ്‌ വിഭാഗം നില്‍ക്കുന്ന കെട്ടിടവും വനിതാഹോസ്റ്റലും പൊളിച്ചുകളഞ്ഞ് ഷോപ്പിംഗ്‌ കോംപ്ലക്സ് പണിയാന്‍ കോളേജ് അധികൃതര്‍ തീരുമാനിക്കുന്നു. ഇതിനെ യൂണിയന്‍ നേതാക്കള്‍ എതിര്‍ക്കുന്നു.  പിന്നെ കേള്‍ക്കുന്നത് പ്രിന്‍സിപ്പലിന്റെ വീട് ആക്രമിച്ചതിന് രണ്ടു വിദ്യാര്‍ഥികളെ പിരിച്ചുവിട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ്. പ്രിന്‍സിപ്പലിന്റെ വീട്ടിലെ ഒരു പൂച്ചട്ടി പൊട്ടിയ നിലയില്‍ കണ്ടെത്തി, അതു ചെയ്തത് എസ്എഫ്ഐ നേതാക്കളായ ടിയാന്മാരാണെന്നു പ്രിന്‍സിപ്പല്‍ കണ്ടെത്തി (പോലീസ് സഹായമില്ലാതെ)! ഇതിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ പിന്നീട് കേള്‍ക്കുന്നത് യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടി എന്ന വാര്‍ത്തയാണ്. കാരണം, തൊട്ടടുത്തുള്ള വനിതാജീവനക്കാരുടെ സംഘടനാഓഫീസും ചേര്‍ന്ന് കൊളാബറേഷനില്‍ അനാശാസ്യം നടക്കുന്നുണ്ട്. ഇതും പ്രിന്‍സിപ്പല്‍ സ്വന്തം നിലയില്‍ അന്വേഷിച്ചു കണ്ടെത്തിയതാണ് (വനിതാ ജീവനക്കാര്‍ ആരും പരാതി നല്‍കിയിട്ടില്ല). 'ഇങ്ങനെയൊരു പ്രിന്‍സിപ്പല്‍ എന്റെ കോളേജിലും വരണേ....' എന്ന് ആരാ ആഗ്രഹിക്കാത്തത്?! 
           പുറത്താക്കിയ ഒരുത്തനെ പിന്നീട് പരീക്ഷ എഴുതാന്‍ അനുവദിച്ചു, മറ്റവന് അതുമില്ല. ഇവരെ തിരിച്ചെടുക്കാന്‍ വേണ്ടി കഴിഞ്ഞ അമ്പത് ദിവസങ്ങളായി കോളെജിനു മുന്‍പില്‍ പന്തല്‍ കെട്ടി സമരം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം സമരപന്തല്‍ ആരോ കത്തിച്ചു, സമരം ചെയ്യുന്ന വിദ്യാര്‍ഥികളില്‍ ചിലരെ ആരോ മര്‍ദ്ദിച്ചു. കോളേജ് സംരക്ഷണ സമിതിയിലെ അംഗങ്ങളാണ് മര്‍ദ്ദിച്ചതെന്നാണ് സംസാരം. ഇതിനു ശേഷമാണ്, മുത്തശ്ശി പത്രം ഇപ്പോള്‍ അലമുറയിട്ടു നിലവിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കോളേജില്‍ നടക്കുന്നത്. 
          എനിക്കിഷ്ടമുള്ള ഒരു ഹോബിയാണ് ഫോട്ടോഗ്രഫി. ഒരു ഫോട്ടോ സംവദിക്കുന്നത് ഒരു പ്രത്യേക സമയത്ത് ഒരു  ചതുര ഫ്രെയിമില്‍ ഉള്‍ക്കൊള്ളുന്ന നിശ്ചിതപ്രദേശത്ത് എന്ത് നടന്നു എന്ന് മാത്രമാണ്. അതിനു മുന്‍പോ പിന്‍പോ അതേ സമയത്ത് അതിന്റെ ചുറ്റുവട്ടത്തോ എന്ത് നടന്നു എന്ന് ഒരു ഫോട്ടോയും കാഴ്ച്ചക്കാരനോട് പറയുന്നില്ല. ഇക്കാലത്ത് വാര്‍ത്തകളും ഏകദേശം ഇങ്ങനെയൊക്കെത്തന്നെ. 
           സംഭവം കഴിഞ്ഞ ഉടനെ അതാ വരുകയായി ബിഷപ്പുമാരുടെയും മെത്രാന്മാരുടെയും, കൂടെ തികഞ്ഞ മതേതരന്മാരായ ചില  കോണ്ഗ്രസ് നേതാക്കളുടെയും പ്രസ്താവനകള്‍: അക്രമം ന്യൂനപക്ഷങ്ങളെ ഒതുക്കാന്‍ വേണ്ടിയുള്ള ഇടതുപക്ഷത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന്. നമിച്ചല്ലേ പറ്റൂ: ഏതോ ഒരു കോളേജിലെ ഒറ്റപ്പെട്ട  ഒരു സംഭവത്തെയും കേരളത്തിലെ മൊത്തം ന്യൂനപക്ഷങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന ജാലവിദ്യ!!
           ഇതിനു ശേഷം സംഭവിക്കാന്‍ പോകുന്നത് എന്താണാവോ? തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ സഭാനേതൃത്വം ആലോചിക്കുന്നു എന്ന് വാര്‍ത്ത. ഹൈക്കോടതിയും കൂട്ടുനിന്നേക്കും. ഗ്യാലറിയിലിരുന്നു കയ്യടിക്കാന്‍ കുറെ പത്രക്കാരും;  ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ? മഫ്തയിട്ടു വന്ന കുട്ടിയെ സ്കൂളില്‍നിന്നു പുറത്താക്കിയതും, അച്ചായന്മാര്‍ തങ്ങളുടെ മക്കളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ ചേര്‍ക്കണമെന്ന് ഇടയലേഖനം ഇറക്കിയതും, കഴിഞ്ഞ ദിവസം താമരശ്ശേരി ബിഷപ്പ് പറഞ്ഞതും എല്ലാം കൂട്ടിവായിക്കണം. സഭയുടെ ഔദാര്യം പറ്റി ജോലിക്ക് കയറിയ അധ്യാപകര്‍ സഭയോട് കൂറുള്ളവരായിരിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത് (നിയമനത്തിനുവേണ്ടി കണക്കുപറഞ്ഞ് എണ്ണിവാങ്ങുന്ന ലക്ഷങ്ങള്‍ അദ്ദേഹം കണ്ടിട്ടില്ല. ജീവിതകാലം ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്നത് പൊതുഖജനാവിലെ നികുതിപ്പണത്തില്‍ കയ്യിട്ടുവാരിയിട്ടാണെന്ന്  അങ്ങേര് സൌകര്യപൂര്‍വ്വം മറന്നു). ഭരണഘടനയില്‍ ഉണ്ട് എന്നു പറയപ്പെടുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ കേരളത്തിലെ ന്യൂനപക്ഷസമുദായങ്ങളെല്ലാം കാണിക്കുന്ന പേക്കൂത്തുകള്‍ തന്നെ ഇതും! പക്ഷേ, 'എന്തും ചെയ്യാം' എന്ന ഒരു ധാര്‍ഷ്ട്യം സഭയ്ക്കുണ്ടെന്നു തോന്നാറുണ്ട്. സംഘപരിവാറിന്റെ ആരോപണം ഏറ്റുപിടിച്ച് ലവ് ജിഹാദിന്റെ ഇരകളുടെ ജില്ല തിരിച്ചുള്ള കണക്കു പ്രസ്സിദ്ധീകരിച്ചതും  എല്ലാം നുണയായിരുന്നെന്നു തെളിഞ്ഞിട്ടും ഒരു ഖേദപ്രകടനത്തിന് പോലും മുതിരാതിരുന്നതും എല്ലാം ഉദാഹരണങ്ങള്‍.  സമുദായാംഗങ്ങളെ   ഇത്തരത്തില്‍ ഔദാര്യം കനിഞ്ഞുനല്‍കി സംരക്ഷിക്കുന്ന ഇതേ സഭയുടെ കീഴിലുള്ള ഒരു സ്കൂള്‍ മാനേജ്മെന്റ് തന്നെയാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി പോലും അധ്യാപകര്‍ക്ക് നല്‍കുന്നില്ല എന്ന കേസില്‍ കോടതി കയറേണ്ടി വന്നത്!
   തൊണ്ണൂറുകളില്‍  കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ പേരില്‍ അരങ്ങേറിയിരുന്ന അക്രമസമരങ്ങളുടെയും സംഘട്ടനങ്ങളുടെയും  പത്തിലൊന്ന് ഇന്ന് നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അക്കാലത്തെ പല സാമൂഹികവിഷയങ്ങളിലും ഏറ്റവും വീറോടെ പ്രതികരിച്ചിരുന്നത് വിദ്യാര്‍ഥികളായിരുന്നു. എത്ര ജീവന്‍ പൊലിഞ്ഞിരിക്കുന്നു, എത്ര പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു; തിന്നും കുടിച്ചും ദുര്‍മേദസ്സ് വന്ന് അനങ്ങാപ്പാറകളായിരിക്കുന്ന ഇന്നത്തെ ചില വിദ്യാര്‍ഥിസംഘടനകളുടെ പഴയകാല നേതാക്കളും ഇതിനൊക്കെ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക വലതുപക്ഷ നേതാക്കന്മാരും ഉയര്‍ന്നു വന്നിട്ടുള്ളത് ക്യാംപസ്സുകളില്‍ നിന്ന് തന്നെയാണ്. ഇതൊക്കെ തീര്‍ത്തും വിസ്മരിച്ചു കൊണ്ട് വിദ്യാലയങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ ചില കോണ്ഗ്രസ് നേതാക്കന്മാര്‍ നടത്തുന്ന ശ്രമം എന്തിനാണാവോ? പുതിയ നേതാക്കന്മാര്‍ ഉണ്ടായി വന്നില്ലെങ്കില്‍ അത്രകാലം കൂടി ഉറച്ചിരിക്കാമല്ലോ അല്ലേ?! വിദ്യാഭ്യാസ കച്ചവടവല്‍ക്കരണത്തിന്റെയും സാമ്പത്തിക അധിനിവേശത്തിന്റെയും കുഴലൂത്തുകാരായി മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാര്‍ അധപതിക്കുമ്പോള്‍ ലജ്ജ തോന്നുന്നു, ഞാനും കുറെ ചെയ്തില്ലേ ഇവര്‍ക്ക് വോട്ട്?!   

         ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്റെ പേരില്‍ എന്തെല്ലാം മലയാളികള്‍ ഇനിയും കാണാന്‍ കിടക്കുന്നു! ഈ വിഷയത്തില്‍ രാജീവ് ശങ്കരന്‍ പറയുന്നത് കൂടി വായിക്കുക. 

3 comments:

  1. സുഹ്രുത്തെ,
    ബ്ലോഗിലെ പോസ്റ്റ് വായിച്ചു. വളരെ നന്നായിരിക്കുന്നു.കാര്യങ്ങള്‍ ഏതാണ്ട് പച്ചയാഅയിത്തന്നെ പറഞിരിക്കുന്നു.പക്ഷെ എന്താ കാര്യം? വലതുപക്ഷത്തിന്റെ കപടവലയില്‍ കുടുങ്ങിക്കിടക്കുന്നവരെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊദുക്കാന്‍ എളുപ്പമല്ല.

    ReplyDelete
  2. "ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്‌ ഭരണഘടന അനുവദിച്ചു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മൂലമാണ്‌ നമ്മുടെ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തുന്നത്‌. ഇപ്രകാരം നിയമിതരാകുന്ന അധ്യാപകര്‍ക്ക്‌ ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന വസ്‌തുത അവര്‍ മറക്കരുത്‌. ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്‌തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്‌ക്കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്‌.
    മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിന്റെ സംസ്‌ക്കാരത്തില്‍ ദൈവനിഷേധത്തിന്റെയും മതനിന്ദയുടെയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്ന്‌ അവര്‍ ആലോചിക്കേണ്ടതാണ്‌."

    താമരശ്ശേരി രൂപതയുടെ മെത്രാന്‍ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനി താമരശേരി രൂപതയുടെ ഒദ്യോഗിക ബുള്ളറ്റിനായ താമരമൊട്ടുകളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറിലെ ചില പ്രസക്ത ഭാഗങ്ങളാണ് മുകളില്‍ കൊടുത്തത്. പൂര്‍ണരൂപം ഇവിടെ വായിക്കാം:

    http://thottakkaran.blogspot.com/2010/06/blog-post_24.html

    ReplyDelete
  3. ഈ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ പോയാല്‍ സിലബസ് നിശ്ചയിക്കുന്നതില്‍ പോലും ഞങ്ങള്‍ പറയുന്നതനുസരിക്കണമെന്ന് സാമുദായിക സംഘടനകള്‍ പറയുന്ന കാലം അത്ര വിദൂരമല്ല. കേരള ചരിത്രത്തില്‍ത്തന്നെയുണ്ടായ ഏറ്റവും വലിയ ദുരന്തം മനോരമ തുടങ്ങിയ ദിവസമായിരുന്നു.

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails