Friday, May 28, 2010

വീണ്ടും ചില പൂച്ചക്കാര്യങ്ങള്‍


എന്തെങ്കിലും കുറിച്ചിട്ടു കാലം കുറെയായി, ആകെയൊരു മടുപ്പ്. എഴുതാന്‍ വിഷയങ്ങള്‍ ഇല്ലാഞ്ഞല്ല: കിണാലൂര്‍, നീലാണ്ടവധം, ജമാ-അത്തെ ഇസ്ലാമി തുടങ്ങി പലതിനെപറ്റിയും എന്തെങ്കിലും പറയണം എന്നു കരുതും, മടി കാരണം നടന്നില്ല. യാദൃച്ചികമായി ഇന്നൊരു പെണ്‍കുട്ടിയുടെ ബ്ലോഗ്‌ കണ്ടു. ഒരു സ്വയംപ്രഖ്യാപിത പൂച്ചപ്രേമിയായ അവളുടെ ഒരു പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ പലപ്പോഴായി കയറിവന്നു ഞാനറിയാതെ ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി പൂച്ചകളെ ഓര്‍മ വന്നു. 
                 പൂച്ചകള്‍ എന്നുമുതലാണ് ഞങ്ങളുടെ കുടുംബത്തില്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയത് എന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരമില്ല. സാന്ദര്‍ഭികമായി പറയട്ടെ: ഞങ്ങള്‍ എന്നാല്‍ ശ്രീ ഹുസൈന്‍ കോയ, ഭാര്യ (ഫാത്തിമ്മ ഹുസൈന്‍ എന്ന് സ്വയം വിളിക്കുന്ന) പാത്തുമ്മക്കുട്ടി, റിയാന്‍ എന്ന് സ്വയം വിളിക്കുന്ന അബ്ദുള്‍ റിയാസ് എന്ന ഞാന്‍, അജീസ്, സഞ്ജയ്‌ എന്നിങ്ങനെ രണ്ടനുജന്മാരും. സഞ്ജു വിരുതനാണ്, എന്തും "റിയാസേ, നോക്കിയാലോ?!"-ന്നു ചോദിക്കും. തല കുലുക്കിയാല്‍ ഞാന്‍ കുടുങ്ങി. പിന്നെ സംഭവത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം എനിക്കായിരിക്കും. പൂച്ചക്കുട്ടിയെ കൊണ്ടുവന്നത് റിയാസ്, നായകുട്ടിയെ കൊണ്ടുവന്നതും റിയാസ്! എത്ര തവണ കുടുങ്ങിയിരിക്കുന്നു, എന്നിട്ടുണ്ടോ പഠിക്കുന്നു‍! അജിക്ക് പിന്നെ സ്വന്തമായ അഭിപ്രായം ഒന്നുമില്ല, എന്തിനും റെഡി!
             ഓര്‍മയിലുള്ള ആദ്യത്തെ പൂച്ച കുറിഞ്ഞിയാണ്. ചേവായൂരില്‍ താമസത്തിന് വന്ന ശേഷമാണ്. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുകയായിരിക്കും. 'കുറിഞ്ഞി' പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പെണ്പൂച്ചയല്ല, അവളൊരു ആണാണ്! ആളെ വട്ടം കറക്കുന്ന വര്‍ത്താനം തന്നെ അല്ലേ?! ഞങ്ങളുടെ അടുത്ത് വരുമ്പോള്‍ കറുപ്പും വെളുപ്പും നിറത്തില്‍ ഒരു കൊച്ചു കുഞ്ഞായിരുന്നു കുറിഞ്ഞി. ആയിടയ്ക്ക് മൂത്തമ്മയും  മക്കളും മറ്റും വീട്ടില്‍ വിരുന്നു വന്ന ദിവസമായിരുന്നു തെങ്ങുകയറ്റക്കാരന്‍ ഭരതന്റെ വീട്ടില്‍ നിന്ന് കുറിഞ്ഞിയെ ഞങ്ങള്‍ (ഞാനും സഞ്ജയും മൂത്തമ്മയുടെ മോന്‍ ബാബുവും) കൈക്കലാക്കുന്നത്. ഇക്ക കണ്ടിട്ടില്ല. വിരുന്നുകാരുടെ മുന്നില്‍ വെച്ച് തല്ലില്ല എന്ന ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ ആ കടുംകൈക്കു മുതിര്‍ന്നത്. വലിയ മീനിന്റെ  എല്ല് പല്ലില്‍ കുടുങ്ങി അന്നവന്‍ കാണിച്ച വെപ്രാളം ഇന്നും എന്റെ മനസ്സിലുണ്ട്. വായ തുറന്നു പിടിച്ച്, ഹോസ്പിറ്റലില്‍  ഓപ്പറേഷനുപയോഗിക്കുന്ന ചവണ കൊണ്ട് ആ എല്ല് വലിച്ചെടുത്തു കൊടുത്തപ്പോളാണ് സമാധാനമായത്. 
                പൂച്ചക്കുട്ടിയെ വളര്‍ത്താന്‍ ഇക്ക സമ്മതിക്കില്ല,  നായക്കുട്ടിയെ തീരെയില്ല. മക്കളോടും പോലീസ് സ്വഭാവം തന്നെയാണ്: എന്തുകൊണ്ടാണ് അടിക്കുക എന്നൊന്നുമില്ല, കട്ടിലിന്റെ അടിഭാഗമാണ് ഞങ്ങളുടെ സ്ഥിരം ഒളിസങ്കേതം. അതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. എന്നാലും ഞങ്ങള്‍ ഇക്കാന്റെ മക്കള്‍ തന്നെയല്ലേ, എങ്ങനെയെങ്കിലും ഒളിപ്പിച്ചുവച്ച് പൂച്ചയെ വളര്‍ത്തും.  കുറച്ചു ദിവസം ഇക്ക ദേഷ്യം കാണിക്കും, പിന്നെ ഞങ്ങള്‍ കാണാതെ ഇക്ക തന്നെ പൂച്ചക്ക് തിന്നാന്‍ കൊടുക്കും. കുറേശ്ശെ അത് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി മാറും. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല, കുറിഞ്ഞിയെ കണ്ടുപിടിച്ചപ്പോള്‍ അവനെയെടുത്ത് മതിലിനപ്പുറത്തേക്ക് ഒരേറെറിഞ്ഞു, എന്റെ ചങ്കിടിപ്പ് നിന്നുപോയി! പക്ഷേ, ആ സാധനത്തിന് ഒന്നും പറ്റിയില്ല, 'പൂച്ച എങ്ങനെ വീണാലും നാലുകാലില്‍ ‍' എന്ന ചൊല്ല് അനുഭവത്തിലൂടെ ഞാന്‍ പഠിച്ചു. ഹോ, ഇക്ക കാണാതെ അത്രയും ദിവസം കുറിഞ്ഞിയെ ഒളിപ്പിക്കാന്‍ പെട്ട പാട്; എത്ര തിന്നാന്‍ കൊടുത്താലും 'കീയോ, കീയോ' നിര്‍ത്തില്ല. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ഞങ്ങളവനെ അലമാരയില്‍ അടച്ചു വെക്കും. ആ, പറയാന്‍ വിട്ടുപോയി: കൊണ്ടുവന്ന സമയത്ത് അതു പെണ്ണാണെന്നാണ്  ഞങ്ങള്‍ എല്ലാവരും കരുതിയത്, അല്ല, ശരിക്കും പെണ്ണ് തന്നെയായിരുന്നു! അതുകൊണ്ടാണ് കുറിഞ്ഞി എന്ന് പേരിട്ടതും. ഒരു കാടന്‍ അവളെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്. പക്ഷേ കുറേശ്ശെ രൂപം മാറി, കുറിഞ്ഞി ആണായി! എന്ത് മറിമായം അല്ലേ, ആ കാലത്ത് അത്രയ്ക്കൊന്നും ചിന്തിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു; പിന്നീടെപ്പോഴോ ബഷീറിന്റെ "മാന്ത്രികപ്പൂച്ച" വായിച്ചപ്പോഴാണ് സമാധാനമായത്.
                  കുറിഞ്ഞി നാല് വര്‍ഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു, ഒരു ദിവസം പകല്‍ തീരെ കണ്ടില്ല. വൈകുന്നേരം പ്രഭാകരേട്ടന്റെ മോന്‍ പ്രിയേഷ് വന്നു പറഞ്ഞു കുറിഞ്ഞി അവരുടെ  വീടിനുപിന്നില്‍ മതിലിനടുത്ത് ചാവാറായി കിടക്കുന്നു എന്ന്. ഞങ്ങള്‍ പോയി എടുത്തുകൊണ്ടുവരുമ്പോള്‍ ആകെ ക്ഷീണിച്ചവശനായിരുന്നു. പാമ്പുകടിച്ചതായിരിക്കും എന്നാരോ പറഞ്ഞു, വേറെ യാതൊരു പരുക്കും ഇല്ല. ഞാന്‍ കൊടുത്ത രണ്ടു കവിള്‍ വെള്ളം കുടിച്ച് ഞങ്ങളുടെ അടുക്കളയില്‍ കിടന്ന് അവന്‍ മരിച്ചു. ഇക്കാന്റെ കണ്ണ് നിറഞ്ഞത് അന്നാദ്യമായി ഞാന്‍ കണ്ടു! പൂച്ചകളെപ്പറ്റി വിലയേറിയ മറ്റൊരു പാഠം അന്ന് പഠിച്ചു: ചാകാറാകുമ്പോള്‍  കഴിയുന്നതും അവ യജമാനന്റെ അടുത്തേക്ക് വരാതെ ദൂരേക്ക്‌ പോകുമത്രേ!
                 അടുത്തതും ഒരു ബ്ലാക്ക്‌ & വൈറ്റ് പൂച്ചയായിരുന്നു, കുറിഞ്ഞി എന്നുതന്നെ ഞങ്ങള്‍ പേരിട്ടു. ഒരു വാശിയ്ക്കിട്ടതാണ്. ഇവന്റെ ലിംഗവിഷയത്തില്‍ തര്‍ക്കം ഒന്നുമില്ലായിരുന്നു. എന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട പൂച്ചയുടെ ഓര്‍മയ്ക്ക്! കുറിഞ്ഞി ഒന്നാമന്റെ മരണശേഷം പൂച്ചകളെ വളര്‍ത്തലിന് പൂര്‍വാധികം  ശക്തിയായ വിലക്ക് വന്നു. നിരോധനാഞ്ജയ്ക്ക്  ഇളവു വരാന്‍ കുറെ സമയമെടുത്തു.  രണ്ടുവര്‍ഷത്തോളം മാത്രമേ കുറിഞ്ഞി ജൂനിയര്‍ ഉണ്ടായുള്ളൂ. ആളെപ്പറ്റി വ്യക്തമായ ഓര്‍മ ഒന്നും എനിക്കില്ല, ചില ഫോട്ടോകള്‍ ഇപ്പോഴുമുണ്ട്. എങ്ങനെയാണ് മരിച്ചതെന്നും ഓര്‍മ വരുന്നില്ല. ആ കിട്ടി, ഇപ്പോ ഓര്‍മ വന്നു! അയല്‍വീട്ടിലെ നാലുവയസ്സുകാരന്‍ അപ്പുവിന് പൂച്ചക്കുട്ടികളെ 'ഭയങ്കര' ഇഷ്ടമാണ്. പൂച്ചക്കുട്ടിയെ കിട്ടിയാല്‍ അതിനെ ഞെക്കിപിഴിഞ്ഞ് ഒരു ദിവസം കൊണ്ട് ഒരു വഴിക്കാക്കും. ഹേമേച്ചിയുടെ കല്യാണത്തിന്റെ തലേന്നാണ്; ഹേമേച്ചി എന്നെ വിളിച്ചു പറഞ്ഞു; "ബാക്കി എല്ലാത്തിനെയും അവന്‍ ശരിയാക്കി, ഇതിനെ നീ എങ്ങനെയെങ്കിലും അവന്‍ കാണാതെ കൊണ്ടുപൊയ്ക്കോ, അതെങ്കിലും രക്ഷപ്പെടട്ടെ" എന്ന്. അപ്പോഴേക്കും പകുതി ജീവനായ ആ പൂച്ചകുഞ്ഞിനെ അപ്പു കാണാതെ ഞാന്‍ ലുങ്കിയുടെ മടക്കില്‍ തിരുകി നാട് കടത്തി. അങ്ങനെ അവന്‍ വളരെക്കാലമായി നികത്താതെ കിടന്നിരുന്ന കുറിഞ്ഞിയുടെ വിടവ് നികത്തി! ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരിക്കണം. ഇടവഴിയില്‍ വച്ച് സ്കൂട്ടര്‍ തട്ടിയാണ് കുറിഞ്ഞി മരിച്ചതെന്നാണോര്‍മ, അന്ന് ഞാന്‍ സ്ഥലത്തില്ല.
                  ഈ കാലത്തിനിടയ്ക്ക് എന്തിനെയൊക്കെ വളര്‍ത്തി: ലവ് ബേര്‍ഡ്സ്, മുയല്‍, തത്ത,  അണ്ണാന്‍കുഞ്ഞുങ്ങള്‍, ഒന്നോ രണ്ടോ ദിവസത്തേക്ക് ഇക്ക കാണാതെ ഒളിപ്പിച്ചു വളര്‍ത്തുന്ന നായക്കുട്ടികള്‍, അങ്ങനെ എന്തൊക്കെ! ഇടയ്ക്ക്  കോഴിയെയും വളര്‍ത്തി. പ്രദേശത്തുള്ള പൂച്ചകള്‍ക്കൊക്കെ പേരിട്ടു വിളിച്ചു. അവര്‍ക്കൊക്കെ ഒരു കാര്യത്തില്‍ നിര്‍ബന്ധമാണ്‌- പ്രസവം പ്രിയദര്‍ശിനിയിലോ പരിസരത്തോ വേണം! നാട്ടിലെ പൂച്ചകളുടെ തലമുറകളെ വരെ എനിക്ക് നല്ല പരിചയമായിരുന്നു. കിച്ചുവിന്റെയും മക്കളുടെയും കഥ പറഞ്ഞല്ലോ! കിച്ചു എന്നത് യഥാര്‍ത്ഥത്തില്‍ വേറൊരു പൂച്ചയെ ഞാന്‍ വിളിച്ചിരുന്ന പേരാണ്.  വീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന, അഞ്ചെട്ടു തലമുറകളുടെ അമ്മയായ ഒരു നിത്യഗര്‍ഭിണി! സ്വന്തം  പൂച്ചകളെ പോരാഞ്ഞു അയല്‍ക്കാരുടെ പൂച്ചകളും ഞങ്ങളുടെ വീട് സ്വന്തം സാമ്രാജ്യമാക്കിയിരുന്നു. അയല്‍വക്കത്തെ  ശാഹിദ ടീച്ചറുടെ മകന്‍ ലെനിയുടെ സുന്ദരന്‍ തൊപ്പക്കാടന്‍ പൂച്ച എപ്പോഴും ഞങ്ങടെ കൂടെത്തന്നെ!  ആരോടും വേഗം ഇണങ്ങുന്ന അവനെ ആരോ പിടിച്ച് കൊണ്ടുപോയി. ഞങ്ങളുടെ പൂച്ചപ്രേമം പകര്‍ന്നു കിട്ടിയതായിരിക്കണം ബാലന്‍ വൈദ്യരുടെ പേരക്കുട്ടി സനന്ദ് പൂച്ചയെയും നായയേയും വളര്‍ത്താന്‍ തുടങ്ങിയത്. കാലം കുറെ കഴിഞ്ഞു, ഈ ജന്മം ഇനി പൂച്ചയെ പോറ്റാന്‍ ഇക്ക സമ്മതിക്കില്ല എന്ന സ്ഥിതി. അങ്ങനെയിരിക്കെയാണ് ചിരകാല സ്വപ്നമായ നായക്കുട്ടിയെ വാങ്ങുന്നത്. ഒരു കറുത്ത ലാബ്രഡോര്‍ നായകുട്ടി. വിക്കി എന്ന് പേരിട്ടു. മുതിര്‍ന്നു മൂക്കില്‍ പല്ലുവന്ന ശേഷമാണ്. എന്റെ വിവാഹം കഴിഞ്ഞും കുറച്ചുകാലം വിക്കി കൂടെയുണ്ടായിരുന്നു. അവന്റെ കഥ പിന്നൊരിക്കല്‍ പറയാം.
                  അല്ല, വിക്കി വരുന്നതിനു മുന്പ് വേറൊരു അത്യാഹിതം സംഭവിച്ചിരുന്നു. ഞങ്ങള്‍ വളര്‍ത്തിയ പൂച്ചകളില്‍ ഒരു പക്ഷേ സ്നാപ്പിയെക്കാളും സുന്ദരനാകുമായിരുന്ന പൂച്ചയാണ് ബണ്ടി (named after 'Bunty aur   Bubbli'). ചാരവും പച്ചയും ബ്രൌണും ഇടകലര്‍ന്ന രോമമുള്ള ഒരു കൊച്ചു സുന്ദരന്‍! വളരെക്കുറച്ചു ദിവസമേ കൂടെക്കഴിയാന്‍ സാധിച്ചുള്ളൂ, മരിച്ചത് ഞാന്‍ കാരണമാണ്! ഒരു ദിവസം ധ്രുതിയില്‍ കോളേജിലേക്കിറങ്ങുമ്പോള്‍  സ്റ്റെപ്പിനടുത്ത് അവന്‍ കിടക്കുന്നത് ഞാന്‍ കണ്ടില്ല, ഷൂവിട്ട കാലുകൊണ്ട്‌ ചവിട്ടിയത് ........ ഒന്ന് ഞരങ്ങാന്‍ പോലും അവനു കഴിഞ്ഞില്ല!
             വിക്കിയെ പറഞ്ഞയച്ച ശേഷമാണ്  സ്നാപ്പിയെ കിട്ടുന്നത്. സ്നാപ്പിയുടെ കഥയും നിങ്ങള്‍ക്കറിയാമല്ലോ! വലുതായതിനു ശേഷം ഞങ്ങളുടെ കയ്യില്‍ വന്നവന്‍ സ്നാപ്പി മാത്രമാണ്; പക്ഷേ ഇപ്പോഴും എല്ലാവരുടെയും മനസ്സില്‍ തീരാത്ത നൊമ്പരവും അവന്‍ തന്നെ! ഇപ്പോള്‍ കിച്ചുവിന്റെ രണ്ടു മക്കളാണ് പൂച്ചപാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുന്നത്: മിട്ടു എന്ന കാടനും ലുട്ടു എന്ന യുവതിയും. പേരിനു രണ്ടു പേര് എന്ന് മാത്രം, രണ്ടാളെയും മിട്ടു എന്നേ വിളിക്കാറുള്ളൂ! 
               ഇത്രയും കാലത്തെ പൂച്ചസഹവാസത്തിനിടയ്ക്ക് ഞാന്‍ എന്ത് പഠിച്ചു എന്ന് ചികഞ്ഞുനോക്കിയിട്ടില്ല, പലതും പഠിച്ചു കാണണം. സ്വഭാവത്തില്‍ ഞങ്ങളുടെ എല്ലാ പൂച്ചകളും ഒരുപോലെയായിരുന്നു, പ്രത്യേകിച്ച് ശാന്തതയുടെ കാര്യത്തില്‍. അധികം  ബഹളങ്ങളില്ല, 'മ്യാവൂ മ്യാവൂ' എന്ന് വിളിച്ച് അലമുറയിട്ടു നടക്കാറില്ല, കടിപിടിയില്ല, കട്ടുതിന്നലുമില്ല. സമയത്തിന് സുഭിക്ഷമായി ഭക്ഷണം കിട്ടും എന്ന ധൈര്യം മൂലമായിരിക്കാം, എന്തോ! പൂച്ചകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മത്തി (ചാള) ആണെന്ന്  ധൈര്യമായി പറയാം; ഉറക്കം പോലെ അവര്‍ ആസ്വദിക്കുന്ന വേറൊരു വിനോദമില്ല എന്നും!!
                 ഞങ്ങള്‍ മക്കളുടെ പൂച്ചവളര്‍ത്തല്‍ പരീക്ഷണങ്ങള്‍ സഹിച്ചുക്ഷമിച്ചു എല്ലാ പിന്തുണയും തന്നു സഹായിച്ച പാത്തുമ്മകുട്ടി..  സോറി, ഫാത്തിമ്മ ഹുസൈന്‍  (പഴമക്കാരുടെ ഓരോ വികൃതി!) എന്ന ഉമ്മച്ചിയെ ഇത്തരുണത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. സത്യം പറഞ്ഞാല്‍, പൂച്ചക്കുട്ടിയെ കൊണ്ടുവന്നാല്‍ ഞങ്ങളുടെ പണി തീര്‍ന്നു, പിന്നെ ഭക്ഷണം കൊടുക്കലും മറ്റും ഉമ്മച്ചിയുടെ പണിയാണ്. ഫുള്‍ടൈം  പൂച്ചകള്‍ കൂടെ കാണും, റിട്ടയര്‍ ചെയ്തതിനു ശേഷം പ്രത്യേകിച്ചും! എപ്പോഴും പൂച്ചകളോട് സംസാരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ട് ധൈര്യമാണ്, ഒറ്റക്കാണെങ്കിലും വീട്ടില്‍ നിറയെ ആളുണ്ടെന്നു കള്ളന്മാര്‍ കരുതിക്കോളും!
 

9 comments:

  1. പൂച്ചകള്‍ എന്നുമുതലാണ് ഞങ്ങളുടെ കുടുംബത്തില്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയത് എന്നു ചോദിച്ചാല്‍ കൃത്യമായ ഒരുത്തരമില്ല.

    ReplyDelete
  2. റിയാസേ .. അടിപൊളി പൂച്ച പുരാണം ..
    പ്രിയേഷ്, പ്രഭാകരേട്ടന്‍, അജു, സഞ്ജു, ലെനി, ശാഹിദടീച്ചര്‍, ഫാത്തിമ സിസ്റ്റര്‍, ഹുസൈന്‍ കാക്ക .. പ്രിയദര്‍ശിനി ... ചേവായൂര്‍ ദിവസങ്ങളിലൂടെ ഒന്നൂടെ ജീവിച്ചു ഞാനിപ്പോള്‍ ...
    ഏതായാലും വീണ്ടും എഴുതി തുടങ്ങീതു നന്നായി.. നിര്‍ത്തല്ലെ.. പോരട്ടെ പോരട്ടെ ...

    ReplyDelete
  3. all ok.. Bunty had grey, green, brown combination! Green? poochakku pachaniramo?... pachakkallam!

    ReplyDelete
  4. നിഷേച്ചി മുകളിലെ ചിത്രം കണ്ടില്ലേ, ബണ്ടിയുടെ ദേഹത്ത് ചാണകപ്പച്ചയുടെ ചെറിയ സാന്നിധ്യമില്ലേ?!

    പൂച്ചപ്പുരാണം അവസാനിക്കുന്നില്ല, പക്ഷേ തല്ക്കാലം നിര്ത്തുന്നു. വായിച്ചു നല്ലവാക്കു പറഞ്ഞതിനു വളരെ നന്ദി! ആനമങ്ങാടു വിശേഷങ്ങള്‍ എവിടെവരെയായി?

    ReplyDelete
  5. ushaarayitundu poochTALK! oru 'pazhaya' poochasnehi...

    ReplyDelete
  6. waiting for wiki's story:-)

    ReplyDelete
  7. Thanks Jisha! Vicky's story is in the pipeline, I dont kno when it will happen.

    ReplyDelete
  8. aa puucheyude sex changing phenomenap- is dat real??and chevayur is a beautiful place, i know..Puuchaakal basically penkuttikale pole aanennaa ende abipraayam..bcoz ethra aduthaalum,they are..u know..

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails